കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യക്കരാറുമായി ബന്ധപ്പെട്ട് വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിൽ നിന്ന് കോഴിക്കോട് കോർപറേഷൻ പിഴ ഇടാക്കും. 38.85 ലക്ഷം രൂപയാണ് ഈടാക്കുക. കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരുന്നു. പിന്നാലെയാണ് നടപടി. ലേലത്തുകയുടെ അഞ്ച് ശതമാനമാണ് പിഴ ഈടാക്കുന്നത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപറേഷനെ അറിയിച്ചിരുന്നു. അതിനിടെ കരാർ സോൺടയ്ക്ക് പുതുക്കി നൽകിയ കോഴിക്കോട് കോർപറേഷൻ തീരുമാനത്തിെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചാണ് കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരിക്കുന്നത്. ഉപാധികളോടെയാണ് അനുമതി.
നാല് വർഷം കിട്ടിയിട്ടും പ്രാഥമിക നടപടികൾ പോലും ചെയ്യാത്ത സോൺടയ്ക്ക് തന്നെ കരാർ പുതുക്കി നൽകാനുള്ള ശ്രമത്തെ തുടക്കം മുതൽ യുഡിഎഫും ബിജെപിയും എതിർത്തിരുന്നു. കരാർ നീട്ടി നൽകാൻ തീരുമാനിച്ച ശേഷം കൗൺസിൽ വിളിച്ച് ജനത്തെ കബളിപ്പിക്കുകയാണ് ഭരണപക്ഷമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കരാർ നീട്ടി നൽകുന്നതാണ് ഉചിതമെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഒരുമാസത്തിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണം. മാലിന്യം നീക്കം ചെയ്യാന്‍ വൈകിയതിന്‍റേ പേരില്‍ കോര്‍പറേഷന്‍ നിശ്ചയിച്ച പിഴയൊടുക്കണം എന്നിവയായിരുന്നു കരാര്‍ പുതുക്കാന്‍ കോര്‍പറേഷന്‍ മുന്നോട്ട് വച്ച ഉപാധികൾ.
ഇതെല്ലാം അംഗീകരിച്ചതോടെയാണ് കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്. കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള കമ്പനിയാണ് സോൺട ഇന്‍ഫ്രടെക്.