തിരുവനന്തപുരം: യേശുക്രിസ്തുവിന്‍റെ അവസാന അത്താഴത്തിന്‍റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനയും കാൽകഴുകൽ ശുശ്രൂഷകളും നടക്കും. തിരുവനന്തപുരം പട്ടം സെന്‍റ്. മേരീസ് പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ചടങ്ങുകൾ.
പാളയം സെന്‍റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത അധ്യക്ഷൻ ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകും. യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരുമൊത്ത് നടത്തിയ അന്ത്യ അത്താഴത്തിന്‍റെ ഓർമക്കായി ആണ് പെസഹ ആചരിക്കുന്നത്. ഓർത്തഡോക്സ് പള്ളികളിൽ പുലർച്ച രണ്ടരയ്ക്ക് വിശുദ്ധ കുർബാനയും പെസഹ ശുശ്രൂഷകളും നടന്നു.
ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായാണ് ക്രൈസ്‌തവർ ആഘോഷിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ, അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം, യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം അനുഷ്ഠിച്ച് വരുന്നത്. ‘കടന്നുപോകല്‍’ എന്നാണ് പെസഹ എന്ന വാക്കിന് പിന്നിലെ അർത്ഥം. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. അതിനാൽ ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ദേവാലയങ്ങളില്‍ അര്‍പ്പിക്കുന്ന വിശുദ്ധകുര്‍ബ്ബാനയുടെ ആരംഭവും പെസഹയായാണ് കണക്കാക്കപ്പെടുന്നു.
പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുര്‍ബ്ബാനയോടെയാണ് ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമിടുന്നത്. വിശ്വാസികള്‍ വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയര്‍ത്തെഴുന്നേല്പും സ്മരിക്കുന്നു അതോടൊപ്പം യേശുദേവന്‍ തന്റെ ശിഷ്യന്‍മാരുടെ കാല്‍കഴുകി പരിചരിച്ചത് അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകളും നടക്കുന്നു. ഇതിനായി ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന രീതിയിലാണ് ചടങ്ങ് നടക്കുന്നത്. ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി തന്നെ ആചരിക്കുന്നു.
പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും.ന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ലോകത്തിന്റെ സകലപാപങ്ങളുടേയും മോചനത്തിനായി തന്റെ തിരുശരീര രക്തങ്ങള്‍ ശിഷ്യര്‍ക്കു നല്‍കിയ യേശുക്രിസ്തു, അന്ത്യ അത്താഴസമയത്ത് അപ്പമെടുത്തുവാഴ്ത്തി നുറുക്കിയ ശേഷം , ‘ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കുന്ന എന്റെ ശരീരം, എന്റെ ഓര്‍മ്മയ്ക്കായി ഇത് ഭക്ഷിപ്പിന്‍’ എന്ന് പറഞ്ഞതായാണ് വിശ്വാസം.