രക്ഷാപ്രവര്‍ത്തനത്തിന് താനൂരിലേക്ക് എന്‍ഡിആര്‍എഫ് സംഘവും; അനുശോചിച്ച് രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും; തിങ്കളാഴ്ച ഔദ്യോഗിക ദുഃഖാചരണം

New Update

publive-image

Advertisment

മലപ്പുറം: നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ താനൂരിലെ ബോട്ട് ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും അനുശോചിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും.

മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് താനൂരിലെത്തും. മന്ത്രിമാരായ മുഹമ്മദ് റിയാസിനും, അബ്ദുറഹിമാനുമാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനചുമതല. തൃശൂരില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് ഉടനെത്തും.

താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. ഇതുവരെ 21 പേരാണ് മരിച്ചത്. മരിച്ചവരിൽ സിദ്ദിഖ് (35), ജലസിയ ജാബിർ (40), അഫ്‌ലാഹ് (7), ഫൈസാൻ (3), അൻഷിദ്, റസീന കുന്നുമ്മൽ, ഹസ്ന (18), സഫ്ന (7), ഫാത്തിമ മിൻഹ (12) എന്നിവരെ തിരിച്ചറിഞ്ഞു.

Advertisment