/sathyam/media/post_attachments/gp8oh68CvjwAI2uolRAn.jpg)
താനൂര്‍: താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് കരയ്‌ക്കെത്തിച്ചു. ജെസിബിയുടെ സഹായത്തോടെയാണ് ബോട്ട് കരയ്‌ക്കെത്തിച്ചത്. ബോട്ടിനുള്ളിലെ തിരച്ചില്‍ അവസാനിപ്പിച്ചു. ബോട്ട് മറിഞ്ഞ സ്ഥലത്തെ ചതുപ്പിൽ ഇനിയും മൃതദേഹങ്ങളുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കോസ്റ്റ് ഗാര്‍ഡും നേവിയും രാവിലെയെത്തി തിരച്ചില്‍ തുടരും.
21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെത്തും. ചികിത്സയില്‍ കഴിയുന്ന ഒമ്പത് പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം, ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ക്കും നിശ്ചയമില്ല. കുറഞ്ഞത് 32 പേര്‍ ഉണ്ടായിരുന്നുവെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ ടിക്കറ്റില്ലാതെ കുട്ടികളെ ബോട്ടില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇതിലും കൂടുതല്‍ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. വരും മണിക്കൂറുകളില്‍ ഇതില്‍ വ്യക്തത വരും.