കോഴിക്കോട്: കോഴിക്കോട് കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. മാവൂർ കുറ്റിക്കടവ് സ്വദേശി അബ്ദുൽ ലത്തീഫിന്റെ പറമ്പിലെ കിണറില്‍ ഇറങ്ങിയ അബ്ദുൽ സലീമിനെ (48) ആണ് രക്ഷപ്പെടുത്തിയത്. വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ഇയാള്‍ തിരിച്ചു കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയുള്ള കിണറിലാണ് അപകടം വന്നത്.
/sathyam/media/post_attachments/JV6k4j5oYf2lko51FQq9.jpg)
വെള്ളിമാടുകുന്ന് സ്റ്റേഷനിലെ ഫയർ ആന്‍ഡ് റെസ്ക്യു ഓഫിസറായ എം.ടി.റാഷിദ്, ചെയർ നോട്ടിന്റെ സഹായത്തോടെ കിണറിൽ ഇറങ്ങിയാണ് റെസ്ക്യു നെറ്റിൽ അബ്ദുൽ സലീമിനെ പുറത്തെത്തിച്ചത്.
സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അനിൽ കുമാർ, സീനിയർ ഫയർ ആന്‍ഡ് റെസ്ക്യു ഓഫിസർ വി.കെ.നൗഷാദ്, ഫയർ ആന്‍ഡ് റെസ്ക്യു ഓഫിസർമാരായ ബി.കെ.അനൂപ്, ആർ.മിഥുൻ, എ.പി.ജിതേഷ്, അനീഷ് കുമാർ, സതീഷ് മായങ്ങോട്ട്, സെന്തിൽ കുമാർ എന്നിവരും ഹോം ഗാർഡുമാരായ ഹമീദ്, തോമസ് ജോൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
കിണര്‍ വൃത്തിയാക്കുന്നതിന്നിടെ കിണറില്‍ വീണു അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിന് സമീപം കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾക്ക് നീണ്ട പരിശ്രമത്തിന് ശേഷം യോഹന്നാനെ കിണറിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. 11 മണിക്കൂറിനൊടുവിൽ കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.