കൊച്ചി: മോൻസൻ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ പൊലീസ് ഉദ്യോഗസ്ഥരും പ്രതികൾ. ഐജി ലക്ഷ്മണയെയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതിചേർത്തു. ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കേസിൽ രണ്ടാം പ്രതിയാക്കിയിരുന്നു. വഞ്ചാനാക്കുറ്റമാണ് സുധാകരനെതിരെയും ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
അതേസമയം, കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് പരാതിക്കാരൻ എം.ടി.ഷമീർ ആരോപിച്ചു. ‘‘സിബിഐ അന്വേഷണ ആവശ്യവുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ടു. കെ.സുധാകരനെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല. ഇത് കോടതിയിൽ ചോദ്യം ചെയ്തതോടെയാണ് ഉദ്യോഗസ്ഥർ ഉണർന്നത്. ഉടൻ നടപടിയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ഉറപ്പുതന്നു’’– എം.ടി.ഷമീർ പറഞ്ഞു.
മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവരാണ് പരാതിക്കാർ. ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല.
തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വച്ചു സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.