കൊച്ചി: യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യുയുസി) സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ കയറിപ്പറ്റാന്‍ ശ്രമിച്ചതില്‍ എസ്എഫ്ഐ നേതാവ് വിശാഖിന്റെ പങ്ക് ഗുരുതരമെന്ന് ഹൈക്കോടതി.
വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പില്‍ പേര് യൂണിവേഴ്സിറ്റിക്ക് അയയ്ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനോട് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹർജി ജൂൺ 20ന് വീണ്ടും പരിഗണിക്കും. അതുവരെ വിശാഖിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു.
വിഷയത്തിൽ തനിക്ക് ഒരു പങ്കും ഇല്ലെന്നും പ്രിൻസിപ്പലിന് മാത്രമാണ് പങ്കെന്നും വിശാഖ് കോടതിയിൽ ആവർത്തിച്ചു. ഈ വാദങ്ങൾ നിരാകരിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, എന്താണ് ഇതിൽ പ്രിൻസിപ്പലിന്റെ താൽപര്യമെന്നും വിശാഖ് പ്രേരിപ്പിക്കാതെ എങ്ങനെയാണ് പേര് സർവകലാശാലയ്ക്ക് അയയ്ക്കുന്നതെന്നും ആരാഞ്ഞു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്നും യുയുസി ആയി തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരമാണ് വിശാഖിന്റെ പേര് സര്‍വകലാശാലയിലേക്ക് പ്രിന്‍സിപ്പല്‍ എഴുതി അയച്ചത്. വിവാദമായതിനെ തുടര്‍ന്ന് കത്ത് പിന്‍വലിച്ചിരുന്നു.