തിരുവനന്തപുരം: കെ.സുധാകരനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത് പോക്സോ കേസിൽ അല്ലെന്നും, മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണസംഘം . മോൻസൻ ഉൾപ്പെട്ട പോക്സോ കേസിൽ കെ. സുധാകരനെതിരെ ഇരയായ പെൺകുട്ടിയുടെ മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
2019 ജൂലൈ 26 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചത്. സുധാകരന്‍ മോൻസന്റെ വീട്ടിലെത്തിയത് 2018 നവംബറിലും. പോക്സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ല.
തട്ടിപ്പു കേസിലാണ് സുധാകരനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിനു പിന്നാലെ വിശദീകരണവുമായി എം.വി.ഗോവിന്ദൻ രംഗത്തെത്തി. പെൺകുട്ടിയുടെ മൊഴിയിൽ സുധാകരനെ ചോദ്യം ചെയ്യാനായി വേറെ വിളിപ്പിക്കുമായിരിക്കുമെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഈ മാസം 23ന് ചോദ്യംചെയ്യലിനു ഹാജരാകാനാണു ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയിരിക്കുന്നത്. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ഈ കേസിൽ മുൻകൂർ ജാമ്യം തേടി സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.