ആലപ്പുഴ: വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ചു എംകോം പ്രവേശനം നേടിയ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന്റെ കോളജ് പ്രവേശനത്തിനായി ഇടപെട്ടത് പാർട്ടിയിൽ ഉള്ളയാളാണെന്നു കായംകുളം എംഎസ്എം കോളജ് മാനേജർ ഹിലാൽ ബാബു. അദ്ദേഹം ഇപ്പോഴും സജീവമായി നിൽക്കുന്നയാളാണ്. പേരു പറഞ്ഞാൽ അദ്ദേഹത്തെ വ്യക്തിപരമായി ബാധിക്കും.
പേര് വെളിപ്പെടുത്തി ആ വ്യക്തിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനില്ലെന്നും ഹിലാൽ ബാബു പറഞ്ഞു.‘സർട്ടിഫിക്കറ്റ് പരിശോധിച്ചത് അധ്യാപകരാണ്. അധ്യാപകർക്കു വീഴ്ചയുണ്ടായോയെന്ന് പരിശോധിച്ചു പറയാം. വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് പ്രകടമായത് ഇപ്പോഴാണ്. പൊലീസിൽ പരാതി നൽകി’– ഹിലാൽ ബാബു മാധ്യമങ്ങളോട് വിശദീകരിച്ചു.
നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്യുകയായിരുന്നു.