ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍വകലാശാലയെ കബളിപ്പിച്ചെന്ന കേസിൽ പൊലീസ് തിരയുന്ന എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തു. മുന്‍പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും.
നിഖിലിനെ കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണസംഘം. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നിഖിലിന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിഖിൽ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ സംശയം.
നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത് തിരുവനന്തപുരത്താണ്. കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖില്‍ ഒളിവില്‍ പോയിരുന്നു. എംഎസ്എം കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയുടെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്.