പാലക്കാട്: തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ വിദ്യ. നിയമപരമായി ഏതറ്റംവരെയും പോകുമെന്നും വിദ്യ മാധ്യമങ്ങളോടു പറഞ്ഞു. വൈദ്യപരിശോധനക്കു ശേഷം വിദ്യയെ മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോയി.
ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മെഡിക്കൽ സംഘം വിദ്യയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചത്. വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പൊലീസും നീക്കം തുടങ്ങി. ഇതിനായി നാളെ മണ്ണാർക്കാട് കോടതിയിൽ അപേക്ഷ നൽകും. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് പിടിയിലായ വിദ്യയെ രാത്രി പന്ത്രണ്ടരയോടെയാണ് അഗളിയില്‍ എത്തിച്ചത്.
മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പൊലീസിൽ മൊഴിനൽകി.
കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.