തിരുവനന്തപുരം: മകളുടെ വിവാഹ ദിനത്തിൽ പിതാവു കൊല്ലപ്പെട്ട ദാരുണ സംഭവത്തിനു പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം. വടശേരിക്കോണം സ്വദേശി രാജു മകളുടെ വിവാഹ ദിവസം തൂമ്പാക്കൈ കൊണ്ടുള്ള അടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലാണ്, വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന വെളിപ്പെടുത്തൽ.
കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ, കൊല്ലപ്പെട്ട രാജുവിന്റെ അയൽവാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം.
ഇന്നു വിവാഹിതയാകേണ്ടിയിരുന്ന രാജുവിന്റെ മകളെ ആക്രമിക്കാനാണ് ജിഷ്ണുവും സഹോദരന്‍ ജിജിനും ഇവരുടെ രണ്ടു സുഹൃത്തുക്കളും എത്തിയതെന്ന് കുടുംബം ആരോപിച്ചു. രാജുവിന്റെ സഹോദരിയുടെ പുത്രി ഗുരുപ്രിയയാണ് ഇക്കാര്യം പറഞ്ഞത്. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് ഈ വിവാഹാലോചന വേണ്ടെന്ന് വച്ചതെന്ന് ഗുരുപ്രിയ വെളിപ്പെടുത്തി. അന്നുമുതല്‍ പ്രതികള്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
രാത്രിയില്‍ അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെത്തിയത്. അവർ വധുവിനെ നിലത്തിട്ട് മര്‍ദിച്ചു. കൊല്ലപ്പെട്ട രാജുവും ഭാര്യയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെ രാജുവിനെ മണ്‍വെട്ടിക്ക് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഗുരുപ്രിയ വ്യക്തമാക്കി. വിവാഹവീട്ടിലെ ബഹളം കേട്ടാണ് താനും അച്ഛനും ഓടിയെത്തിയതെന്നും അച്ഛന്റെ തലയ്ക്കും മണ്‍വെട്ടി കൊണ്ട് അടിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.
‘‘വണ്ടികളെല്ലാം പോയി എല്ലാവരും വീട്ടിൽനിന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് അവൻമാർ വന്നത്. പന്ത്രണ്ടു മണിയോടെ ഞങ്ങൾ ഇവിടെ വന്ന് ലൈറ്റെല്ലാം ഓഫ് ചെയ്ത് കിടന്നിരുന്നു. അപ്പോഴാണ് കല്യാണ വീട്ടിൽനിന്ന് ബഹളം കേട്ടത്. എന്തൊക്കെയോ പെറുക്കി അടിക്കുന്നതും മാമിയുടെ കരച്ചിലുമെല്ലാം കേട്ടാണ് അച്ഛനെയും കൂട്ടി അവിടേക്ക് ഓടിച്ചെന്നത്.’ – ഗുരുപ്രിയ പറഞ്ഞു.
‘ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ മാമനെ അടിക്കുന്നതാണ് കാണുന്നത്. പെണ്ണിനെ നിലത്തിട്ട് ചവിട്ടുന്നുണ്ടായിരുന്നു. പെണ്ണിനെ ദേഹോപദ്രവം ചെയ്യുന്നതുകൊണ്ട് അച്ഛനും അമ്മയും പിടിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ അവരെയും അടിച്ചു. ഇവിടെനിന്ന് ഒറ്റയെണ്ണത്തിനെ വെറുതെ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തടയാൻ ചെന്ന എന്റെ അച്ഛന്റെ തലയ്ക്കും അവർ മൺവെട്ടിയുടെ കൈകൊണ്ട് അടിച്ചു. ഇതുകണ്ട് അവിടേക്കു വന്ന മാമന്റെ തലയ്ക്ക് അവർ മൺവെട്ടികൊണ്ട് അടിച്ചു വീഴ്ത്തി.’ – ഗുരുപ്രിയ പറഞ്ഞു.