കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ശനിയാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. മുന്നണി കാര്യങ്ങളില്‍ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇ.പി.ജയരാജൻ പങ്കെടുക്കും.
/sathyam/media/post_attachments/NB4lfIgBmPhRuMptg4FD.jpg)
സെമിനാറിൽ ഇ.പി ജയരാജന്‍ പങ്കെടുക്കാത്തതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സി.പി.എം സെമിനാറിൽ പങ്കെടുക്കാത്ത ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടെയാണ് ജയരാജൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പാർട്ടിയിൽ തന്നെക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായതു മുതൽ നിസ്സഹകരണം തുടരുന്ന ജയരാജൻ, ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു പാർട്ടി നടത്തുന്ന പ്രധാന രാഷ്ട്രീയ നീക്കത്തിലും അതാവർത്തിച്ചു. ഇതിലുള്ള അതൃപ്തി ഗോവിന്ദൻ കോഴിക്കോട്ടു പ്രകടിപ്പിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ഇപി മുഖ്യമന്ത്രിയെ കണ്ടത്. ഏപ്രിൽ അഞ്ചിനാണ് അവസാനമായി എൽഡിഎഫ് യോഗം ചേർന്നത്. അതേസമയം, 22നു നിശ്ചയിച്ചിരിക്കുന്ന അടുത്ത യോഗത്തിൽ ജയരാജൻ പങ്കെടുക്കുമെന്നാണ് വിവരം. താന്‍ വിളിക്കുന്ന മുന്നണി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലേ എന്നാണ് ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചത്.