തിരുവനന്തപുരം: കേരളത്തിലെ സിപിഎം ഒരു പ്രത്യേക ജീവിയാണെന്ന പരിഹാസവുമായി കെ.മുരളീധരൻ എംപി. അതുവച്ച് അഖിലേന്ത്യാ തലത്തിലുള്ള സിപിഎം–കോൺഗ്രസ് സഖ്യത്തെ അളക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ തലത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം പരസ്യമാണ്. അതിൽ രഹസ്യമില്ല. മോദി പറയുന്നത് നടപ്പാക്കുന്ന കാര്യത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് കേരളത്തിലെ സിപിഎമ്മുമായി കോൺഗ്രസിന് യോജിക്കാനാകാത്തതെന്ന് മുരളീധരൻ വ്യക്തമാക്കി.
/sathyam/media/post_attachments/cRvljvp0vIriAon3AFeL.jpg)
‘ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ളത് പരസ്യമായ സഖ്യമല്ലേ? അതിൽ രഹസ്യമൊന്നുമില്ലല്ലോ. ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടായിരുന്നു. ത്രിപുരയിൽ സഖ്യമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിലും അവിടയൊക്കെ സഖ്യമുണ്ടാകുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. കേരളത്തിലെ സിപിഎമ്മിനെ നോക്കണ്ട. അതുവച്ച് ഇന്ത്യയിലെ അവസ്ഥ അളക്കേണ്ട. ഇതൊരു പ്രത്യേക ജീവിയാണ്. അതിന് അഖിലേന്ത്യാ തലത്തിലെ രൂപവുമായി ബന്ധമൊന്നുമില്ല.’ – മുരളീധരൻ പറഞ്ഞു.
‘ഇവിടെ മോദി പറയുന്നത് അവർ നടപ്പാക്കുന്നു. അതാണ് കേരളത്തിലെ സിപിഎമ്മുമായി ഞങ്ങൾക്ക് യോജിക്കാൻ കഴിയാത്തത്. മാത്രമല്ല, അവരുടെ അക്രമ രാഷ്ട്രീയവും. ഇതുരണ്ടും അവരുമായി ഞങ്ങൾ യോജിക്കാത്തതിനു കാരണമാണ്. എന്നുവച്ച് സിപിഎം അഖിലേന്ത്യാ തലത്തിൽ ഞങ്ങളുടെ ശത്രുവല്ല. അത് ഞങ്ങൾ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്.’
‘ഏക വ്യക്തിനിയമത്തിന്റെ രൂപമായിക്കഴിഞ്ഞാൽ അതിനെതിരെ തീർച്ചയായും സമരമുണ്ടാകും. അതിൽ അതിലേന്ത്യാ തലത്തിൽ സിപിഎമ്മിനെ ഒപ്പം നിർത്തുന്നതിൽ കോൺഗ്രസിന് യാതൊരു പ്രശ്നവുമില്ല. പക്ഷേ കേരളത്തിൽ അത് ശരിയാകില്ലെന്നു മാത്രം. കരടു രൂപം വന്നതിനു ശേഷമാണ് ഇതിനെതിരെ തെരുവിലേക്കു പോകണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടത്.
ഇത് വേണ്ട എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. പക്ഷേ തെരുവിലേക്ക് സമരത്തിനായി പോകണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കരടുരൂപം വന്നതിനു ശേഷമാണ്. മാത്രമല്ല, ഇത് വെറും വാചകക്കസർത്താണോ പാസാക്കാനുള്ളതാണോ എന്നും പറയാൻ കഴിയില്ല. കാരണം ഇത് പാസാക്കാൻ സാധ്യമല്ല.’ – മുരളീധരൻ പറഞ്ഞു.