തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഐമ്മിലേക്ക് വന്ന കെ.പി അനിൽ കുമാറിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച അനിൽ കുമാർ എകെജി സെന്ററിലെത്തിയാണ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്.
അനിൽ കുമാറിനെ ചുവന്ന പട്ട് പുതപ്പിച്ചാണ് കോടിയേരി സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ വരുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സി പിഐഎമ്മിനെ അംഗീകരിക്കുന്നവർക്ക് പ്രോത്സാഹനം നൽകുമെന്ന് പറഞ്ഞ കോടിയേരി, കോൺഗ്രസിൽ പ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി.
അൽപ സമയം മുൻപാണ് കോൺഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.
നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തനും കോൺഗ്രസിൽ നിന്ന് രാജിവച്ച് സി എമ്മിൽ ചേർന്നിരുന്നു. ഇന്ന് അനിൽകുമാറിനൊപ്പം എ കെ ജി സെന്ററിലേക്ക് പോകാൻ പി എസ് പ്രശാന്തും ഉണ്ടായിരുന്നു.
പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.
എ.വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006 ലും 2011 ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.