/sathyam/media/post_attachments/33vCVsJEu7sgIn7i3btD.jpg)
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സഹയാത്രികർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരിക്കു നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തി. തീപിടിത്തമുണ്ടായ ബോഗിയിൽ നിന്ന് പുറത്തേക്ക് ചാടിയവരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ട്രെയിനിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയായ യുവതിയും ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരിൽ പ്രിൻസ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 9.05 ഓടെ ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് എലത്തൂരിന് സമീപം കോരപ്പുഴ പാലത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
ട്രെയിനിന്റെ ഡി1 കോച്ചിൽ മൂന്ന് യാത്രക്കാർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. ഉടൻ കോഴിക്കോട് റെയിൽവേ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും നാലു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് യാത്രക്കാർക്കും പൊള്ളലേറ്റത്.
തലശേരി നായനാർ റോഡ് സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂർ സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് കുപ്പി പെട്രോളുമായി ചുവന്ന തൊപ്പിയും ഷർട്ടും ധരിച്ചു വന്നയാളാണ് അപ്രതീക്ഷിതമായി തീ കൊളുത്തിയതെന്നും യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ അറിയിച്ചു. സംഭവത്തെ തുടർന്ന് ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us