കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ചേര്‍ന്ന എ ഗ്രൂപ്പ് നേതൃയോഗം അലസിപ്പിരിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും ദീര്‍ഘകാലമായി ഗ്രൂപ്പിന്റെ ഭാഗമായ ജെ.എസ്.അഖിലിനെ മത്സരിപ്പിക്കണമെന്ന് മറുവിഭാഗവും നിലപാടെടുത്തതോടെയാണ് നേതൃയോഗം തീരുമാനമാകാതെ പിരിഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ എ ഗ്രൂപ്പ് പ്രതിനിധിയായി മത്സരിപ്പിക്കണമെന്ന് വാദിച്ചത്. എന്നാല്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളായ ബെന്നി ബെഹനാനും കെ.ബാബുവും ജെ.എസ്.അഖിലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം ഉയര്‍ത്തി. കെ.എസ്.യു പ്രസിഡന്റ് സ്ഥാനം നല്‍കാതെ ഒഴിവാക്കിയിട്ടും എന്‍.എസ്.യു പ്രസിഡന്റ് സ്ഥാനം നല്‍കാതെ മാറ്റി നിര്‍ത്തിയിട്ടും ഗ്രൂപ്പ് വിട്ടുപോകാത്ത ജെ.എസ്.അഖിലിനെ ഇനിയും മാറ്റിനിര്‍ത്താനാവില്ലെന്നായിരുന്നു ബെന്നി ബെഹനാനും കെ.ബാബുവും സ്വീകരിച്ച നിലപാട്.
അടുത്ത കാലത്ത് മാത്രം എ ഗ്രൂപ്പിനോട് അടുത്ത രാഹുല്‍ മാങ്കൂട്ടത്തിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ചാൽ എ ഗ്രൂപ്പില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കും. സ്ഥാനമാനങ്ങള്‍ നോക്കാതെ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അഖിലിനെ തഴഞ്ഞ് രാഹുൽ സ്ഥാനാര്‍ത്ഥിയായാലും വിജയം ഉറപ്പിക്കാനാവില്ല. സംഘടനയുടെ താഴെതലം മുതല്‍ പ്രവര്‍ത്തിച്ചുവന്നവരെ തഴഞ്ഞ് പുത്തന്‍കൂറ്റുകാരെ നേതൃസ്ഥാനങ്ങളില്‍ അവരോധിക്കുന്നതിനെതിരെ ശക്തമായ വികാരം അലയടിക്കുന്നുണ്ട്.
എന്തെല്ലാം അവഗണന നേരിട്ടിട്ടും ഉമ്മന്‍ ചാണ്ടിയോടുളള വിശ്വസ്തതയും കൂറും നിലനിര്‍ത്തിയ യുവാവാണ് അഖില്‍. ഉമ്മന്‍ചാണ്ടിക്കും താല്‍പര്യം അഖിലിനെ മത്സരിപ്പിക്കുന്നതിനോടാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ഥാനം ഒഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ താല്‍പര്യം കൂടി പരിഗണിക്കണം എന്നതായിരുന്നു ചാനല്‍താരം രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ഘോരഘോരം വാദിച്ച ഷാഫി പറമ്പില്‍ ഉയര്‍ത്തിയ പ്രധാന പോയിന്റ്. ചാനല്‍ ചര്‍ച്ചകളിലും പുതിയകാലത്തെ രാഷ്ട്രീയ ചര്‍ച്ചയുടെ മുഖ്യവേദിയായ സാമൂഹ്യ മാധ്യമങ്ങളിലെയും ശക്തമായ സാന്നിധ്യമായ രാഹുല്‍ മാങ്കൂട്ടത്തിലിനെപോലെയൊരു നേതാവാണ് ഇക്കാലത്ത് യൂത്ത് കോണ്‍ഗ്രസിനെ നയിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ വാദിച്ചു.
ഷാഫി പറമ്പിലിനെ പോലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നയാളാണെങ്കിലും പി.സി.വിഷ്ണുനാഥ് തന്ത്രപരമായ മൗനത്തിലായിരുന്നു. രാഹുലിന് അനുകൂലമായും പ്രതികൂലമായും ചര്‍ച്ച മുറുകിയിട്ടും വിഷ്ണുനാഥ് ഒരക്ഷരം പോലും മിണ്ടിയില്ല. എന്നാൽ വിഷ്ണുനാഥിന്റെ പരോക്ഷമായ പിന്തുണ ജെ.എസ് അഖിലിന് തന്നെയാണെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗ്രൂപ്പില്‍ നിന്ന് ആരെ മത്സരിപ്പിക്കണെമന്ന് തീരുമാനിക്കാന്‍ വിളിച്ച യോഗം അലസിപ്പിരിഞ്ഞ സാഹചര്യത്തില്‍ വീണ്ടും യോഗം ചേര്‍ന്നേക്കും. തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 14ആണ്. അതിന് മുന്‍പ് ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കാനാണ് എ ഗ്രൂപ്പ് നേതൃത്വത്തിലെ ധാരണ.
അടുത്ത കാലത്ത് മാത്രം എ ഗ്രൂപ്പിനോട് അടുത്ത രാഹുല്‍ മാങ്കൂട്ടത്തിനെ യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് തീരുമാനമെങ്കില്‍ അത് എ ഗ്രൂപ്പില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കും. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ വലിയ സ്വാധീനമൊന്നുമില്ലെങ്കിലും ഷാഫി പറമ്പിലിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ് ഈ നീക്കത്തില്‍ രാഹുലിന്റെ മൂലധനം. സ്ഥാനമാനങ്ങള്‍ നോക്കാതെ ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഖിലിനെ തഴഞ്ഞ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയാലും വിജയം ഉറപ്പിക്കാനാവില്ല. സംഘടനയുടെ താഴെതലം മുതല്‍ പ്രവര്‍ത്തിച്ചുവന്നവരെ തഴഞ്ഞ് പുത്തന്‍കൂറ്റുകാരെ നേതൃസ്ഥാനങ്ങളില്‍ അവരോധിക്കുന്നതിനെതിരെ ശക്തമായ വികാരം അലയടിക്കുന്നുണ്ട്. ഈ പ്രതിഷേധം വോട്ടെടുപ്പിലും അലയടിച്ചാല്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി വന്നാലും രാഹുല്‍ മാങ്കൂട്ടത്തിലിന് രക്ഷയുണ്ടാവില്ല.
സംഘടനാ രംഗത്ത് ഷാഫി പറമ്പില്‍ ചിരവൈരിയായി കാണുന്ന നേതാവാണ് ജെ.എസ്.അഖില്‍. അഖിലിനോട് കാലാകാലങ്ങളായി കൊണ്ടുനടക്കുന്ന എതിര്‍പ്പും രാഹുലിനെ പിന്തുണയ്ക്കാന്‍ ഷാഫി പറമ്പിലിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. അഖിലിനെ മത്സരിപ്പിക്കുന്നത് തടയാന്‍ കെ.എസ്.യു മുന്‍ അധ്യക്ഷന്‍ അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിക്കാമെന്നും ഷാഫി പറമ്പില്‍ ഉപാധിവെച്ചു. അഖിലിനും അഭിജിത്തിനും ഇടയില്‍ ഭിന്നതയുണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ തന്ത്രം പയറ്റുന്നത്. എന്നാല്‍ അഖില്‍ പിന്മാറിയതിനെ തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷനായ അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.