തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനത്തില്‍ ആശക്കുഴപ്പം തുടരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാമനിര്‍ദേശം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ പുനസംഘടന മരവിപ്പിക്കാത്ത സാഹചര്യത്തില്‍ പട്ടികയുമായി മുമ്പോട്ടു പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഭാരവാഹി പട്ടിക ഉടന്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നു തന്നെയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറയുന്നത്. 48 അംഗ പട്ടികയാണ് കൈമാറിയിട്ടുള്ളതെന്നാണ് സൂചന. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്തയുണ്ട്. അന്തിമ പട്ടികയില്‍ ചിലരുടെ പേരുകള്‍ക്ക് മാറ്റമുണ്ട്. വനിതകള്‍ക്കും യുവാക്കള്‍ക്കും പട്ടികയില്‍ അര്‍ഹമായ പരിഗണനയുണ്ട്. പിന്നാക്ക വിഭാഗത്തിനും നല്ല പ്രാതിനിധ്യമുണ്ട്.
എ,ഐ ഗ്രൂപ്പുകള്‍ നല്‍കിയ ചില പേരുകള്‍ അന്തിമ പട്ടികയില്‍ ഒഴിവാക്കിയെന്ന ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാകും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ അപ്രതീക്ഷിതമായി ഡല്‍ഹിയില്‍ എത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയടക്കം രമേശ് സന്ദര്‍ശിച്ചിരുന്നു.
കെപിസിസി ഭാരവാഹികളായി നിര്‍ദേശിക്കുന്നവരുടെ പേരുകള്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നല്‍കിയിരുന്നു. എ, ഐ ഗ്രൂപ്പുകളുടെ താത്പര്യംകൂടി ഉള്‍ക്കൊണ്ടായിരിക്കണം തീരുമാനമെന്നാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ ആവശ്യം. എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായാണ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുന്നത്.
അതേസമയം കെപിസിസി പുനസംഘടന നടത്തിയാലും ബാക്കി ഡിസിസി മുതല്‍ താഴേക്കുള്ളത് സംഘടനാ തെരഞ്ഞെടുപ്പിലൂടെ മതിയെന്നുമാണ് എ,ഐ ഗ്രൂപ്പുകള്‍ക്ക് ഉള്ളത്. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വ വിതരണം നവംബര്‍ ഒന്നിന് തുടങ്ങും. പിന്നീട് നാമനിര്‍ദേശം പാടില്ലെന്നും ഗ്രൂപ്പു നേതാക്കള്‍ പറയുന്നു.
എ, ഐ ഗ്രൂപ്പുകള്‍ യോജിച്ച് സംഘടനാ തിരഞ്ഞെടുപ്പില്‍ നിലപാട് എടുക്കാനാണ് ആലോചന. അത് ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.