തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക വന്നതോടെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ആറു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ട നേതാവും, സ്വന്തം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആകെ 50 വോട്ടു പോലും കിട്ടാത്ത നേതാവും സിപിഎം ഏജന്റെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പു വ്യത്യാസമില്ലാതെ വിളിക്കുന്നവരുമൊക്കെ പട്ടികയില്‍ ഇടം പിടിച്ചു.
ആറു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട കോഴിക്കോട്ടെ കെ ജയന്തിനാണ് ഡബിള്‍ പ്രമോഷനോടെ ഭാരവാഹിത്വം നല്‍കിയത്. കോഴിക്കോട്ടെ ജനപ്രതിനിധികളടക്കമുള്ളവരുടെ എതിര്‍പ്പ് മറികടന്നാണ് ജയന്ത് പട്ടികയില്‍ ഇടം പിടിച്ചത്. കോട്ടയത്ത് പിഎ സലീമും, ജോസി സെബാസ്റ്റ്യനുമാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തിയത്.
സലീമിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് യുഡിഎഫിലെ ഒരു ഘടക കക്ഷിയാണ് നിര്‍ബന്ധം പിടിച്ചത്. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സലീം ഗ്രൂപ്പുകള്‍ പോലും എതിര്‍ത്തിട്ടും പട്ടികയില്‍ ഇടം പിടിച്ചത്. ജോസി സെബാസ്റ്റ്യന് ജനപിന്തുണയില്ലെന്ന് അദ്ദേഹം മുമ്പ് മത്സരിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.
മത്സരിച്ച അന്ന് ദയനീയമായാണ് പാര്‍ട്ടി ചിഹ്നത്തില്‍ അദ്ദേഹം പരാജയപ്പെട്ടത്. എറണാകുളത്ത് നിന്നു പട്ടികയില്‍ ഇടം പിടിച്ച വി.ജെ പൗലോസ് കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയില്‍ സജീവമല്ല. ഇദ്ദേഹം അടക്കമുള്ളവരെയാണ് ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനിടെ 51 പേര്‍ മാത്രമടങ്ങുന്ന കെപിസിസി സമിതിയെന്ന കെ സുധാകരന്റെ വാക്കും പാഴായി.
ഭാരവാഹികള്‍ മാത്രം 56 പേരുണ്ട്. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങള്‍, പഴയ കെപിസിസി പ്രസിഡന്റുമാര്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ചേരുമ്പോള്‍ പട്ടിക ഇനിയും വലുതാണ്. ഇവരൊക്കെ സ്ഥിരം ക്ഷണിതാക്കളോ, പ്രത്യേക ക്ഷണിതാക്കളോ ആണ്.