വയനാട്: ജില്ലയിലെ ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കുടുങ്ങി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. തുടർന്ന്, കടുവയെ ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം, ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘം ഉൾവനത്തിലടക്കം ദിവസങ്ങളായി തെരച്ചിൽ നടത്തിയാണ് കടുവയെ പിടികൂടിയത്.
കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകളും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുണ് സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗസംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.