'ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ല. പാർട്ടി സെക്രട്ടറിയെ ചില മാന്യന്‍മാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു. അന്നും ഇന്നും എന്നും ഇത്തരം ഗൂഢനീക്കങ്ങളെ ഞങ്ങള്‍ പ്രതിരോധിച്ചിട്ടുണ്ട്'; എം വി ​ഗോവിന്ദനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

New Update

publive-image

Advertisment

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പ്. പാർട്ടി സെക്രട്ടറിയെ ഒറ്റ തിരിഞ്ഞു ആക്രമിക്കാമെന്നു ആരും വ്യാമോഹിക്കേണ്ടെന്നും ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. എം.വി.ഗോവിന്ദനെതിരായ കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങളെ വിമർശിച്ചായിരുന്നു മന്ത്രിയുടെ കുറിപ്പ്.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സിപിഎം സെക്രട്ടറിയായി സഖാവ് ഗോവിന്ദൻ മാഷ് ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ. മുൻകാലങ്ങളിലും സിപിഎം സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സിപിഎമ്മിനെയാണ് അതിലൂടെ ഉന്നം വയ്ക്കുന്നത് എന്നത് വ്യക്തമാണ്. അന്നും ഇന്നും എന്നും ഇത്തരം ഗൂഢനീക്കങ്ങളെ ഞങ്ങൾ പ്രതിരോധിച്ചിട്ടുണ്ട്.

രാഷ്ട്രീയ നേതാവാണെങ്കിൽ "തറവാടിത്തം" വേണമെന്നാണ് കെപിസിസി പ്രസിഡന്റ് സിപിഎം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് "മിതത്വം" വേണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞുവയ്ക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും “മിതത്വം” കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്.

മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജൽപനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട. ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല.

Advertisment