കൊച്ചി: സിറോ മലബാർ സഭാ സിനഡ് എടുത്ത തീരുമാനത്തെ ധിക്കരിച്ച് ഏകീകൃത കുർബാന വിഷയത്തിൽ ഒഴിവാക്കൽ നൽകാൻ ഒരു രൂപതയ്ക്കും കഴിയില്ലെന്ന് വീണ്ടും വത്തിക്കാൻ. ഡിസ്പെൻസേഷൻ സംബന്ധിച്ച് നേരത്തെ എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപോലീത്തൻ വികാരി മാർ ആൻ്റണി കരിയിൽ കാനൻ നിയമത്തെ ഉദ്ധരിച്ച് ഇറക്കിയ ഉത്തരവ് തെറ്റാണെന്നും പൗരസ്ത്യ തിരുസംഘ അധ്യക്ഷൻ കർദിനാൾ ലിയനാർദോ സാന്ദ്രി വ്യക്തമാക്കി.
നേരത്തെ സിനഡ് കുർബാനയ്ക്ക് ഒഴിവാക്കൽ നൽകി എറണാകുളം-അങ്കമാലി അതിരൂപതയിൽ കഴിഞ്ഞ നവംബർ 27 ന് മാർ കരിയിൽ ഇറക്കിയ ഉത്തരവ് പൗരസ്ത്യ തിരുസംഘം നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു. തൻ്റെ ഉത്തരവ് 1538 കാനോന പ്രകാരമായിരുന്നുവെന്നാണ് മാർ കരിയിൽ വ്യക്തമാക്കിയത്.
ഡിസ്പെൻസേഷൻ പ്രയോഗിക്കുന്നതിന് വിലക്കില്ല എന്ന പൗരസ്ത്യ തിരുസംഘത്തിൻ്റെ ഉത്തരവ് മറയാക്കി, ഡിസ്പെൻസേഷൻ പ്രയോഗിക്കുന്നതിനുള്ള വ്യവസ്ഥകളും രീതികളും മാറ്റിയിതായി മാർ കരിയിൽ ഉത്തരവിറക്കുകയായിരുന്നുവെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്.
ഒരു രൂപതയൊന്നാക്കെ ഒഴിവാക്കൽ നൽകാൻ അധികാരമില്ലാതിരിക്കെ വത്തിക്കാൻ്റെ ഉത്തരവ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒഴിവാക്കൽ നടത്തിയെന്നും വ്യക്തം. ഈ കത്ത് കൂടി പുറത്തു വന്നതോടെ എറണാകുളം-അങ്കമാലി മെത്രാപ്പോലിത്തൻ വികാരിയുടെ നടപടി നിലനിൽക്കുന്നതല്ലെന്ന് തെളിഞ്ഞു.
ഇക്കാര്യം മേജർ ആർച്ചുബിഷപ്പിനെ അറിയിച്ചിരുന്നുവെന്നും പൗരസ്ത്യ തിരുസംഘത്തിൻ്റെ കത്തിൽ വ്യക്തമായി പറയുന്നുണ്ട്. സിനഡ് എടുത്ത തീരുമാനത്തിൽ ഒഴിവു നൽകാൻ ഒരു ബിഷപ്പിനും അധികാരമില്ല. ഏതെങ്കിലും ഒരു രൂപത ഒറ്റപ്പെട്ടതാണെന്ന് പറയാനാകില്ലെന്നും മാർ കരിയിൽ എടുത്ത തീരുമാനം പിൻവലിക്കണമെന്നും പൗരസ്ത്യ തിരുസംഘത്തിൻ്റെ കത്തിലുണ്ട്.
ഈ വിഷയത്തിൽ സിനഡ് തീരുമാനം എടുക്കുമെന്നും സിറോ മലബാർ സഭയിൽ ഐക്യം പുലരാൻ പ്രത്യേക മതബോധനം വിരുദ്ധാഭിപ്രായമുള്ളവർക്ക് നൽകാനും കത്തിൽ നിർദേശിക്കുന്നുണ്ട്. ഇതോടെ ഏപ്രിൽ 17 ഓടെ സിനഡ് നിർദ്ദേശിച്ച ആരാധനാ ക്രമത്തിലേക്ക് എല്ലാ രൂപതയും മാറേണ്ടി വരും.
അതിനിടെ ആരാധനാ ക്രമം നടപ്പാക്കുന്നതിൽ നിന്നും ഒഴിവ് തേടി മാർ കരിയിലിൻ്റെ ഉത്തരവിനെ പിൻപറ്റി കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും ചില വൈദികർ പൗരസ്ത്യ തിരുസംഘത്തെ സമീപിച്ചെങ്കിലും അതും വത്തിക്കാൻ തള്ളിയതായും പൗരസ്ത്യ തിരുസംഘം വ്യക്തമാക്കി. ഈ കത്ത് കൂടി പുറത്തു വന്നതോടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിൻ്റെ എല്ലാ വാദവും പൊളിഞ്ഞിരിക്കുകയാണ്.