കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്‍റെ നിര്‍ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പണം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതില്‍ വൈദികരുടെയും ചില അല്‍മായരുടെയും എതിര്‍പ്പ് തുടരുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിച്ചു.
ഇതോടെ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണം നപ്പിലാക്കുന്നതിന് നിര്‍ദേശം നല്‍കുന്ന കത്ത് 22 -ന് പുറത്തിറക്കണമെന്ന മാര്‍ ആന്‍റണി കരിയിലിനുള്ള സിനഡ് നിര്‍ദേശം നടപ്പിലാകുന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
സഭയിലെ മറ്റെല്ലാ രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രമാണ് ഇനി നടപ്പിലാക്കാനുള്ളത്. ഇവിടെയും ഒരു ഡസനോളം പള്ളികളില്‍ സിനഡ് കുര്‍ബാന ആരംഭിച്ചു കഴിഞ്ഞു. പകുതിയിലേറെ വൈദികരും സിനഡും മാര്‍പ്പാപ്പയും നല്‍കിയ നിര്‍ദേശം നടപ്പിലാക്കണമെന്ന അഭിപ്രായക്കാരാണെങ്കിലും ചില വൈദികര്‍ തീവ്ര നിലപാട് തുടരുന്ന സാഹചര്യത്തില്‍ തടസങ്ങള്‍ തുടരുകയാണ്.
പരമാവധി സംയമനത്തിന്‍റെ പാതയില്‍ തന്നെ സിനഡ് തീരുമാനം നടപ്പിലാക്കണമെന്ന നിലപാടാണ് കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്. സിനഡ് ഏകീകൃത കുര്‍ബാന നടപ്പിലാക്കുന്നതിന് ഏപ്രില്‍ വരെ കാലാവധി ഉള്ളതിനാല്‍ അതുവരെ സമവായം തുടര്‍ന്നേക്കും.
എന്നാല്‍ ഏപ്രില്‍ 17 -ലെ ഉയര്‍പ്പ് ഞായറാഴ്ചയും സിനഡ് കുര്‍ബാന നടപ്പിലാക്കുന്നതിന് സിനഡ് നിര്‍ദേശം ധിക്കരിച്ച നിലപാട് കൈക്കൊള്ളുന്ന വൈദികര്‍ക്കെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കും.
സഭയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന 18 -ഓളം വൈദികര്‍ക്കെതിരെ ഇതിനോടകം വത്തിക്കാന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 17 -നും എതിര്‍പ്പ് തുടര്‍ന്നാല്‍ ഇവരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേയ്ക്ക് വത്തിക്കാന്‍ കടന്നേക്കുമെന്നാണ് സൂചന.
അതേസമയം വിശുദ്ധവാരം വരെ എതിര്‍പ്പ് തുടരാനാണ് എറണാകുളത്തെ വിമത വൈദികരുടെ നിലപാട്. ഇവര്‍ക്ക് ദിനംപ്രതി പിന്തുണ കുറഞ്ഞു വരികയാണ്. അല്‍മായരില്‍ ഭൂരിപക്ഷവും സിനഡിനെയും പോപ്പിനെയും അനുസരിക്കണമെന്ന അഭിപ്രായക്കാരാണ്.