/sathyam/media/post_attachments/cI7d7XPyuaXxctcTOi09.jpg)
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജില്ലകളെ മൂന്നു കാറ്റഗറിയായി തിരിച്ച് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിൽ പരിഹാസമുയരുന്നു. കോവിഡ് വ്യാപനത്തിൻ്റെ തോതിന് പകരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണമനുസരിച്ച് എ, ബി, സി കാറ്റഗറികളായി ജില്ലകളെ തിരിച്ച് നിയന്ത്രിക്കാനാണ് സർക്കാർ നീക്കം.
ഇതിനായി ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇതിൻ്റെ റിവ്യൂ നടത്തി ജില്ലകളെ കാറ്റഗറിയിൽ ഉൾപ്പെടുത്തുകയോ നീക്കം ചെയ്യുകയോ ആകാം. നിലവിലെ മാനദണ്ഡപ്രകാരം എ കാറ്റഗറിയിലും ബി കാറ്റഗറിയിലും മൂന്നുവിതം ജില്ലകളുണ്ട്.
എന്നാൽ ഏറെ നിയന്ത്രണമുള്ള സി കാറ്റഗറിയിൽ ഒരു ജില്ലയും ഇല്ല. സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ജില്ലകളെ തരം തിരിക്കുന്നതെന്നാണ് ആക്ഷേപം. നേരത്തെ കാസർകോട് ജില്ലയെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നിട് അത് പിൻവലിച്ചു.
അതിനു പിന്നാലെ കടുത്ത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. മൂന്നു കാറ്റഗറിയെന്നത് സിപിഎം സമ്മേളനം നടന്ന ജില്ല, സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന ജില്ല, സിപിഎം സമ്മേളനം നടക്കാനിരിക്കുന്ന ജില്ല എന്നിങ്ങനെയാണെന്നാണ് വിമർശനം. ഇന്നു ജില്ലാ സമ്മേളനം തുടങ്ങുന്ന ജില്ലകളായ കാസർകോട്, തൃശൂർ ജില്ലകൾ ഒരു കാറ്റഗറിയിലും ഉൾപെട്ടിട്ടില്ല.
ഇതും വിമർശകർ ഉയർത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിൻ്റെ രീതി ഒഴിവാക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്ക് എടുത്ത് കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല എന്നു തന്നെയാണ് വിമർശനം.