കൊച്ചി: പുതുമുഖങ്ങളടക്കം 88 അംഗ സംസ്ഥാന സമിതിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്.
മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. ഇതോടെ ചരിത്രപരമായ തലമുറ മാറ്റത്തിനാണ് സിപിഐഎം തയാറെടുക്കുന്നത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് 75 വയസെന്ന പ്രായപരിധി നിശ്ചയിച്ചത്. പ്രായപരിധിയ്ക്ക് മുകളിലുള്ളവരെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കണമെന്നായിരുന്നു തീരുമാനം. ജില്ലാ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും പ്രായപരിധി കര്‍ശനമായി തന്നെ നടപ്പാക്കിയിരുന്നു.
ഇതോടെ തലമുറ മാറ്റം കൃത്യമായി നടപ്പാക്കാനും പാർട്ടിക്ക് കഴിഞ്ഞു. കൂടുതൽ യുവാക്കളെ പാർട്ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനായതും നേട്ടമാണ്.
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, പനോളി വല്‍സന്‍, രാജു എബ്രഹാം, കെ.അനില്‍ കുമാര്‍, പി.ശശി, കെ.എസ്.സലീഖ, ഒ.ആര്‍.കേളു, വി.ജോയി എന്നിവരെ സംസ്ഥാന സമിതിയിൽ ഉള്‍പ്പെടുത്തി.
കൂടാതെ എകെജി സെന്റർ ചുമതലക്കാരൻ ബിജു കണ്ടക്കൈയും ജോൺ ബ്രിട്ടാസ് എംപിയും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. ഡോ. കെ.എൻ ഗണേശൻ, കെ.എസ് സലീഖ, കെ അനിൽ കുമാർ, നേരത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പി ശശി വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ തുടരും.
വിഎസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദൻ, എംഎം മണി, കെ ജെ തോമസ് എന്നിവരും സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളാകും.
യുവനേതാക്കളായ എം.സ്വരാജ്, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം മന്ത്രി സജി ചെറിയാന്‍, മന്ത്രി വി.എന്‍.വാസവന്‍, പി കെ ബിജു എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തി. അതേസമയം പി ജയരാജനെ വീണ്ടും തഴഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത്തവണയും പി ജയരാജനില്ല.
ഇതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാര്‍ട്ടിയെ നയിക്കാന്‍ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.
പാർട്ടി നേതൃത്വത്തിൽ പിണറായിയുടെയും കോടിയേരിയുടെയും അപ്രമാദിത്വം തന്നെ വീണ്ടും കാണാം എന്നതാണ് പുതിയ സമിതിയുടെയും പ്രത്യേകത. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന പുത്തലത്ത് ദിനേശനും സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചത് പിണറായിയുടെ പിടിയിൽ തന്നെയാണ്. എതിർ ശബ്ദങ്ങളൊന്നും ഇനി പാർട്ടിയിൽ ഉണ്ടാകില്ലെന്നുറപ്പിക്കാനും പിണറായി - കോടിയേരി ടീമിന് കഴിഞ്ഞിട്ടുണ്ട്.