തനിക്ക് ഗ്രുപ്പുണ്ടാകില്ലെന്ന വിഡി സതീശന്‍റെ പ്രഖ്യാപനം പാര്‍ട്ടിയിലെ ഗ്രൂപ്പ് വിരുദ്ധ വികാരം മുതലെടുക്കാന്‍ ലക്ഷ്യം വച്ച്. സതീശന്‍റെ പ്രഖ്യാപനം ഗ്രൂപ്പുകാരായിരുന്ന രണ്ടാം നിര നേതാക്കളെ ലക്ഷ്യമിട്ട്. എംപിമാരിലും എംഎല്‍എമാരിലും ഗ്രൂപ്പ് വിരുദ്ധ വികാരം ശക്തമാകുമ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് നിലനില്‍പ്പ് ഭീഷണി ? സതീശനെ പ്രകോപിപ്പിച്ചത് ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന പ്രചരണം !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തന്‍റെ പേരില്‍ ഗ്രൂപ്പുണ്ടാകില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രഖ്യാപനം പാര്‍ട്ടിയിലെ ഗ്രൂപ്പ് മാനേജര്‍മാരെ ലക്ഷ്യം വച്ച്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചരിത്രത്തിലാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് തനിക്ക് ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ടി വന്നാല്‍ താന്‍ പദവികളിലുണ്ടാകില്ലെന്ന സതീശന്‍റെ പ്രഖ്യാപനം ഗ്രൂപ്പുകളെ കൊണ്ട് പൊറുതി മുട്ടിയ അണികള്‍ക്ക് ആവേശമായിരിക്കുകയാണ്.

കേരളപ്പിറവിക്കു ശേഷമുള്ള സംസ്ഥാനത്തെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന പിടി ചാക്കോ മുതല്‍ തൊട്ടു മുന്‍പത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെയുള്ളവരൊക്കെ ശക്തമായ ഗ്രൂപ്പുകളിലെ പ്രമുഖരായിരുന്നു. എന്നാല്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതുതന്നെ തുടര്‍ച്ചയായ പരാജയങ്ങളില്‍ ഗ്രൂപ്പുകള്‍ക്കെതിരായ വികാരത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ശക്തമായ പിന്തുണയോടെയായിരുന്നു.

ഇപ്പോഴും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗവും ഗ്രൂപ്പ് രഹിതരാണ്. ഗ്രൂപ്പിന്‍റെ ശക്തമായ വക്താക്കളായി അറിയപ്പെട്ടിരുന്ന ഷാഫി പറമ്പില്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിസി വിഷ്ണുനാഥ്, സണ്ണി ജോസഫ് പോലുള്ളവര്‍ പോലും ഗ്രൂപ്പിനതീതമായി പാര്‍ട്ടി മുന്നോട്ടുപോകണമെന്ന അഭിപ്രായക്കാരായി മാറിക്കഴിഞ്ഞു. ആദ്യം പാര്‍ട്ടി, പിന്നെ ആവശ്യമെങ്കില്‍ മാത്രം ഗ്രൂപ്പെന്നതാണ് എംഎല്‍എമാരുടെ നിലപാട്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന നിലയില്‍ പാര്‍ട്ടിയില്‍ ചില രാഷ്ട്രീയ നാടകങ്ങളും അതിനു മാധ്യമ വ്യാപക പ്രചരണവും ഉണ്ടായതാണ് സതീശനെ ചൊടിപ്പിച്ചത്.

രണ്ട് ചോദ്യങ്ങളായിരുന്നു അതിലൂടെ പ്രമുഖ ഗ്രൂപ്പ് എടുത്തു കാണിച്ചത്. ഒന്ന്, ഗ്രൂപ്പ് രഹിതനായ പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ തന്‍റെ ഓഫീസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി പ്രചരിപ്പിച്ച് സതീശന്‍റെ ജനപിന്തുണ നശിപ്പിക്കുക. രണ്ട്, സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും രണ്ട് ചേരിയിലാണെന്ന് ബോധ്യപ്പെടുത്തുക. രണ്ടും വിജയം കണ്ടു.

ഇതിലൂടെ സ്വന്തം ഗ്രൂപ്പിലെ ചോര്‍ച്ച തടയാമെന്നും പ്രസിഡന്‍റിന്‍റെ ഒപ്പം കൂടി ഗ്രൂപ്പ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാമെന്നും പ്രമുഖ ഗ്രൂപ്പ് ലക്ഷ്യം വച്ചു. സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട ചിലരാണ് പാര്‍ട്ടിയിലെ നിലവിലെ വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന സതീശന്‍റെ പ്രസ്താവന രമേശ് ചെന്നിത്തലയെ ലക്ഷ്യം വച്ചാണെന്ന് വ്യക്തമായതോടെ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഐ ഗ്രൂപ്പാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഗ്രൂപ്പിന്‍റെ കാര്യത്തിലുള്ള തന്‍റെ മുന്‍ നിലപാട് വിഡി സതീശന്‍ വീണ്ടും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്.

എക്കാലവും ഗ്രൂപ്പ് രഹിതനായിരിക്കുമെന്ന നിലപാട് ആശയക്കുഴപ്പത്തിനിടയില്ലാത്ത വിധം സതീശന്‍ ആവര്‍ത്തിച്ചതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വക്താക്കള്‍ക്ക് ഇത് തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ പാര്‍ട്ടിയെ നന്നാക്കാന്‍ ചിലര്‍ അനുവദിക്കില്ലെന്ന പ്രചാരണം സോഷ്യല്‍ മിഡിയയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ സജീവമാണ്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരാണ് ഇത്തരം പ്രതികരണങ്ങള്‍ - വരും ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്രൂപ്പ് വിരുദ്ധ വികാരം കൂടുതല്‍ വ്യാപകമായാല്‍ അത് ഇരു നേതാക്കള്‍ക്കും തിരിച്ചടിയാകും.

Advertisment