കൊച്ചി: 44 ആം വയസിൽ ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിൻ്റെ മകൻ ബിജു തോമസ്. തുടർച്ചയായി പദവികൾ ജെബി മേത്തർക്ക് ലഭിക്കുന്നതിലാണ് ബിജു തോമസിൻ്റെ അമർഷം. മകൻ്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നു പറഞ്ഞ് കെ വി തോമസ് തന്നെയാണ് ബിജുവിൻ്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
നേതൃദാരിദ്രവും നേതാക്കളുടെ കഴിവില്ലായ്മയും മൂലമാണ് കോൺഗ്രസ് തകർന്നടിയാൻ കാരണമെന്നാണ് ബിജുവിൻ്റെ നിരീക്ഷണം. ജെബിക്ക് സീറ്റ് നൽകി തിനെ കുറിച്ച് ബിജു പറയുന്നതിങ്ങനെ:
'ഇന്നത്തെ രാജ്യ സഭാ സ്ഥാനാര്‍ത്ഥി. ജെബി മേത്തര്‍, സംസ്ഥാന കോൺഗ്രസ്സ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന് മുമ്പ് അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പ്രായം നാല്‍പത്തിനാല്. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട് താങ്ങാനാവുമോ ...'
38 ആം വയസിൽ ലോക്സഭാംഗമായ കെ വി തോമസിൻ്റെ മകനാണ് 44 കാരിയായ ജെബിക്ക് സീറ്റ് നൽകിയതിനെ വിമർശിക്കുന്നതെന്നതാണ് രസകരം. രാജ്യസഭാ സീറ്റ് കെ വി തോമസ് ചോദിച്ചതിൻ്റെ പേരിൽ അദ്ദേഹത്തെ തെറിവിളിക്കുകയായിരുന്നുവെന്നും ബിജു കുറിക്കുന്നു.
കഴിഞ്ഞ മൂന്നു വർഷമായി യാതൊരു പദവിയും അദേഹം വഹിക്കുന്നില്ലെന്നും നല്ലൊരു ഭരണാധികാരിയായ അദ്ദേഹം വെറുതെ ഇരിക്കുകയാണെന്നുമാണ് മകൻ പറയുന്നത്. സോണിയക്കും രാഹുലിനും കുറിപ്പിൽ വിമർശനം ഉണ്ട്.
എന്തായാലും മകൻ്റെ അഭിപ്രായം പങ്കുവച്ച കെവി തോമസിൻ്റെ പോസ്റ്റിൽ വലിയ വിമർശനമാണ് ഉയരുന്നത്. പദവികൾ നേടിയത് സ്വന്തം കഴിവിലല്ലെന്നും പാർട്ടി തന്നതാണ് ഇതെന്നു മറക്കരുതെന്നും കെ വി തോമസിനെ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.
കെ വി തോമസിൻ്റെ മകൻ ബിജു തോമസിൻ്റെ കുറിപ്പ് ഇങ്ങനെ:
നേതൃ ദാരിദ്ര്യമുള്ള കോൺഗ്രസ്സ്!
കുറച്ച് നാളായി കോൺഗ്രസ്സ്, ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്.
ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്. ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ് തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താൻ കഴിഞ്ഞു.
ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോള്‍, വിശ്വാസം വന്നില്ല.
പക്ഷെ ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണോ എന്ന് സംശയം.
ഉദാഹരണത്തിന് ഇന്നത്തെ രാജ്യ സഭാ സ്ഥാനാര്‍ത്ഥി. ജെബി മേത്തര്‍, സംസ്ഥാന കോൺഗ്രസ്സ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന് മുമ്പ് അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പ്രായം നാല്‍പത്തിനാല്. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട് താങ്ങാനാവുമോ ...
പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്റ് എംപിയാണ്, working പ്രസിഡന്റുമാരും, എംപിയോ, mlaയോ ആണ്.
ഇതിനൊക്കെ കാരണം കോൺഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.
ഈക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ് ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്.
സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചു, അതിന് വേണ്ടി പ്രവർത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല.
അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവർ ഞങ്ങൾ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോൺഗ്രസിനെ രക്ഷിക്കാന്‍നായിരുന്നു. അങ്ങെനെയാണങ്കിൽ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ പ്രായമാണ്, oommen ചാണ്ടിക്ക് അതിലും കൂടുതലാണ്.
പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്ക്കാരം. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.