/sathyam/media/post_attachments/mYFGPAWyxqaJtuZwuCPe.jpg)
കൊച്ചി: കെപിസിസി വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ കെ വി തോമസ് ഉറച്ചു നിൽക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ നാളെ ഔദ്യോഗികമായ നിലപാട് കെവി തോമസ് പ്രഖ്യാപിക്കും. ഇതു വഴി സിപിഎം സഹയാത്രികനാകാനാണ് കെ വി തോമസ് ആഗ്രഹിക്കുന്നത്.
കെ വി തോമസിന് അർഹമായ പരിഗണന നൽകുമെന്ന് സിപിഎം നേതൃത്വം ഉറപ്പു നൽകിയിട്ടുണ്ട്. തോമസിന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സിപിഎം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. തോമസിൻ്റെ സാമുദായിക സ്വാധീനം കൂടി കണക്കിലെടുത്താണ് സി പി എമ്മിൻ്റെ ഈ നീക്കം.
എറണാകുളം ലോക്സഭാ മണ്ഡലത്തെ വർഷങ്ങൾ പ്രതിനിധീകരിച്ച കെ വി തോമസിന് ലത്തീൻ വിഭാഗത്തിൻ്റെ പിന്തുണ ഉണ്ടെന്നാണ് സി പി എം വിലയിരുത്തൽ. തോമസ് പാർട്ടിയിലേക്ക് വന്നാൽ ആ വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ പാർട്ടിക്ക് അതു ഗുണം ചെയ്യുമെന്നും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.
ഇതൊക്കെ കണക്കിലെടുത്താണ് കെ വി തോമസിനെ തന്നെ പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായ സെമിനാറിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന തോമസിനെ പാർട്ടിയെ വെല്ലുവിളിച്ച് സെമിനാറിൽ പങ്കെടുപ്പിക്കുന്നത് കോൺഗ്രസിനെ ക്ഷീണിപ്പിക്കുമെന്നും നേതൃത്വം കരുതുന്നു.
/sathyam/media/post_attachments/8JClrHEMIUmzlXK4h10y.jpg)
നിലവിൽ ഉന്നത സി പി എം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് കെ വി തോമസ്. തൻ്റെ രാഷ്ട്രീയ ഭാവിയിലടക്കം ചില ഉറപ്പുകൾ കിട്ടാതെ അദ്ദേഹം ഇത്തരം ചർച്ചകൾക്ക് പോലും തയ്യാറാകില്ല. അതു കൊണ്ടു തന്നെ തോമസ് മനസുകൊണ്ട് പാർട്ടി വിട്ടെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്.
കെ വി തോമസ് പോയാൽ തടയണ്ട എന്നു തന്നെയാണ് പാർട്ടി തീരുമാനം. തോമസ് പരിപാടിയിൽ പങ്കെടുത്താൽ അന്നു തന്നെ നടപടിയും വരുമെന്നാണ് വിവരം.
കെ വി തോമസിനെ എ കെ ജി സെൻ്ററിലേക്ക് പ്രതീകാത്മകമായി യാത്രയാക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകുന്നുണ്ട്. വണ്ടിക്കൂലി നൽകി അദേഹത്തെ സന്തോഷത്തോടെ യാത്രയാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.