ഗുജറാത്ത് മാതൃകയിൽ സി എം ഡാഷ്ബോർഡ് സംവിധാനം ക്ലിഫ് ഹൗസിലും വരുന്നു ! ഗുജറാത്ത് സന്ദർശന റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. ഗുജറാത്ത് മോഡൽ നടപ്പിലാക്കുന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ! ഡാഷ് ബോർഡ് സംവിധാനം ക്ലിഫ് ഹൗസിൽ സ്ഥാപിക്കാനുള്ള ചുമതല ഊരാളുങ്കലിന്. ക്ലിഫ് ഹൗസ് വളപ്പിൽ ഇതിനായി പ്രത്യേക കെട്ടിടം നിർമ്മിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഗുജറാത്ത് മാതൃകയിൽ സി എം ഡാഷ്ബോർഡ് സംവിധാനം സ്ഥാപിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയി. ഇത് സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

ഗുജറാത്ത് മോഡൽ നടപ്പിലാക്കുന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി തന്റെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറിയായ ഡോ. കെ എം എബ്രഹാമിന് കൈമാറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരിക്കും സി എം ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കുന്നത്.

ഗുജറാത്തിലും സി എം. ഡാഷ് ബോർഡ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്. ഗുജറാത്ത് മോഡൽ അടിയന്തിരമായി നടപ്പിലാക്കാനാണ് മുഖ്യമന്ത്രിയും ഉദ്ദേശിക്കുന്നത്.

ഡാഷ് ബോർഡ് സംവിധാനം ക്ലിഫ് ഹൗസിൽ സ്ഥാപിക്കാനുള്ള ചുമതല ഊരാളുങ്കലിനായിരിക്കും. ക്ലിഫ് ഹൗസിൽ അടുത്തിടെ നടന്ന 98 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളും ഊരാലുങ്കലിനായിരുന്നു.

നിയമസഭയിൽ ഇ-നിയമസഭ സംവിധാനം ഒരുക്കിയത് ഊരാളുങ്കലായിരുന്നു. ഇതുകൊണ്ടാണ് ഡാഷ് ബോർഡ് സംവിധാനവും ഇവരെ ഏൽപിക്കാൻ ഉദ്ദേശിക്കുന്നത്. ക്ലിഫ് ഹൗസ് വളപ്പിൽ ഇതിനായി പ്രത്യേക കെട്ടിടം സ്ഥാപിക്കും.

അതേ സമയം ഡാഷ് ബോർഡ് സിസ്റ്റം ഏറ്റവും ഫലപ്രദമായി രാജ്യത്ത് നടക്കുന്നത് തമിഴ് നാട്ടിലാണ്. അവിടെ സന്ദർശിക്കാതെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയെ ഗുജറാത്തിലേക്കയച്ചത് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ഗുജറാത്തിലെ ബി.ജെ.പി സർക്കാർ കേരളം പഠിക്കാൻ വന്നത് ചർച്ചയാക്കുകയും രാഷ്ട്രിയ നേട്ടമായി ഉയർത്തുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചാണ് ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനുള്ള കേരളത്തിന്റെ തീരുമാനം . ഡാഷ് ബോര്‍ഡ് സിസ്റ്റത്തെ കുറിച്ച് അവതരണം നടത്തുണമെന്ന് കൂടി ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടുണ്ട്.

ഏപ്രിൽ 20 ന് ചീഫ് സെക്രട്ടറി വിപി ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സിസ്റ്റം മികച്ചതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഇത് നടപ്പാക്കാനാകുമോയെന്നറിയാന്‍ ഗുജറാത്തില്‍ പോയി പരിശോധിക്കാന്‍ തന്നോട് ഉപദേശിച്ചതായി ചീഫ് സെക്രട്ടറിയുടെ കത്തിലുണ്ടായിരുന്നു.

ഡാഷ് ബോര്‍ഡ് സംവിധാനത്തെ കുറിച്ചുള്ള അവതരണം നടത്താനുള്ള സൌകര്യം ഒരുക്കണമെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കുന്നതാണ് കത്ത്. ഗുജറാത്ത് ഇതിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്കും സംഘത്തിനും യാത്രാനുമതി നല്‍കിയത്.

കേരളത്തിൽ 278 സേവനങ്ങൾക്ക് ഡാഷ്ബോഡ് ഉണ്ടെന്നും അതിൽ 75 ഡാഷ് ബോർഡുകൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുമായി നടന്ന 2021 നവംബർ 26 ലെ യോഗത്തിന്റെ മിനിറ്റ്സിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്.

കേരളത്തിൽ ഡാഷ് ബോർഡ് ഉള്ളപ്പോൾ
ചീഫ് സെക്രട്ടറി അടിയന്തിരമായി ഗുജറാത്തിൽ പോയി ഡാഷ് ബോർഡ് സിസ്റ്റം എന്തിന് പഠിക്കുന്നു എന്ന ചോദ്യമാണ് ഉയർന്നത്. സർക്കാരിന്റെ സേവനങ്ങളും അവ ലഭ്യമാക്കുന്നതിന്റെ പുരോഗതിയും ജനങ്ങളെ അറിയിക്കുന്നതിൽ വകുപ്പുകൾ പരാജയപ്പെടുന്നെന്ന് വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ സ്വയം വിമർശനവും ഉണ്ടായി.

ആകെ 578 സേവനങ്ങളാണ് സർക്കാർ ജനങ്ങൾ‌ക്കു നൽകുന്നത്. 278 സേവനങ്ങൾക്കു മാത്രമേ ഇപ്പോൾ ഡാഷ്ബോർഡുള്ളൂ. ഇതിൽ 75 ഡാഷ്ബോർഡുകൾ മാത്രമേ ഫലപ്രദമായി പ്രവർത്തിക്കുന്നുള്ളൂവെന്നും നവംബർ 26ന് വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു.

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിനും പഠനത്തിനുമെതിരെ സംസ്ഥാനത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കേരളത്തിന് ഗുജറാത്തിൽ നിന്ന് ഒന്നും പഠിക്കാനില്ല എന്ന പ്രതിപക്ഷത്തിന്റെ വിമർശനം മുഖ്യമന്ത്രി കാര്യമായി എടുത്തതുമില്ല.

Advertisment