കൊച്ചി: തൃക്കാക്കരയിൽ എൽ ഡി എഫിന് തിരിച്ചടിയാകുക കെ റെയിൽ തന്നെയെന്ന് സത്യം ഓൺലൈൻ അഭിപ്രായ സർവേ ഫലം. തെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകുന്ന വിഷയം വികസനം തന്നെ ആണെങ്കിലും അതിൽ കെ റെയിൽ വേണ്ട എന്നതിനാണ് മുൻതൂക്കം.
സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും ഇക്കുറി വികസനം തന്നെയാണ് പ്രധാന ചർച്ചയെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇവർ പോലും കെ-റെയിലിന് എതിരാണ്. 21 ശതമാനം ആളുകൾ മാത്രമാണ് കെ റെയിലിന് അനുകൂലമായി പ്രതികരിക്കുന്നത്. 72 ശതമാനവും കെ-റെയിലിനെ എതിര്‍ക്കുന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം കാണിച്ച അതിബുദ്ധിയും തിരിച്ചടിയായി. സാമുദായിക വിഷയങ്ങൾ തൃക്കാക്കരയിൽ ഒരു ചർച്ചയേ അല്ലെന്ന് സർവേ വ്യക്തമാക്കുന്നു. സാമുദായ വിഷയങ്ങൾ തൃക്കാക്കര തെരഞ്ഞെടുപ്പിനെ ബാധിക്കില്ലന്ന് 58 ശതമാനമാണ് പ്രതികരിച്ചത്.
സമുദായ വിഷയങ്ങൾ സ്വാധീനിക്കപ്പെടാൻ 10.5 ശതമാനം മാത്രമെ സാധ്യതയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. 28 ശതമാനം ഇതിനോട് പ്രതികരിക്കൻ തയ്യാറായിട്ടില്ല.
മികവ് പ്രതിപക്ഷത്തിനു തന്നെ !
ഭരണപക്ഷമാണ് നല്ലതെന്ന് പറയാൻ തൃക്കാക്കരയിലെ വോട്ടർമാർ തയ്യാറല്ല. പ്രതിപക്ഷത്തിനാണ് വോട്ടർമാർ പിന്തുണ നൽകുന്നത്. സർക്കാരിൻ്റെ പ്രവർത്തനത്തോടും പൊതുവിൽ സർവേയിൽ പങ്കെടുത്തവർക്ക് മതിപ്പില്ല.
സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ആകെ 33 ശതമാനം ആളുകള്‍ തയ്യാറായപ്പോള്‍ 49.5 ശതമാനം ആളുകളും പ്രതിപക്ഷമാണ് മികച്ചതെന്ന അഭിപ്രായമാണ് സര്‍വെയില്‍ പങ്കുവച്ചത്.