കൊച്ചി: ജീവിച്ചിരുന്ന പിടിയെക്കാള്‍ മരിച്ച പിടി തോമസ് അത്രയ്ക്ക് ശക്തനായിരുന്നു... തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ എതിരാളികള്‍ക്ക് പോലും പിടിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നുവെന്ന് ദൃശ്യമായി,
ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സഹതാപ തരംഗം മാത്രമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പിടി തോമസിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നായിരുന്നു അന്നു സിപിഎം ആരോപണം. ഉമയെ വ്യക്തിപരമായി ആക്രമിച്ചായിരുന്നു സൈബറിടത്തെ പ്രതികരണം. പക്ഷേ അതൊന്നും അവരെ തളര്‍ത്തിയില്ല.
പിടിയെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തി തന്നെയാണ് ഉമ മുമ്പോട്ടുപോയത്. പക്ഷേ കേവലമൊരു സഹതാപ തരംഗം എന്നതിനപ്പുറം ഉമയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് ഭൂരിപക്ഷം ഇത്രയധികം വര്‍ധിപ്പിക്കാന്‍ കാരണമായത്. അവര്‍ക്കെതിരെ എതിരാളികള്‍ പ്രയോഗിച്ച ഓരോ ആരോപണവും വോട്ടായി മാറി.
സത്യത്തില്‍ രാഷ്ട്രീയ കേരളത്തിന് ഉമ തോമസ് ഒരിക്കലും അപരിചിതയായിരുന്നില്ല. പി ടി എന്ന പേരിനോടൊപ്പം അവര്‍ ഉമയെയും ചേര്‍ത്തുവച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പുതുമുഖമല്ല ഉമ.
കോളേജ് കാലം തൊട്ടേ ഉമ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്ത് കെഎസ്‌യുവില്‍ അംഗമായ ഉമ അന്നുതൊട്ടിന്നോളം പിടിയുടെ രാഷ്ട്രീയത്തിനൊപ്പമുണ്ടായിരുന്നു. പിടിക്കൊപ്പം തെരഞ്ഞെടുപ്പിലെല്ലാം പ്രിയപത്‌നി സജീവ സാന്നിധ്യമായിരുന്നു.
1980 മുതല്‍ 85 വരെയുള്ള മഹാരാജാസ് കോളജിലെ പഠനകാലത്ത് കെഎസ്‌യു പാനലില്‍ വൈസ് ചെയര്‍പേഴ്‌സണായും വനിതാ പ്രതിനിധിയായും ഉമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാരാജാസിലെ ആ കാലമാണ് പിടി തോമസിനെയും ഉമയെയും ഒന്നിപ്പിച്ചതും.
മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഉമ കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ ഫിനാന്‍സ് അസിസ്റ്റന്റ് മാനേജറായി ജോലി നോക്കുമ്പോഴാണ് തൃക്കാക്കര അങ്കത്തിനുള്ള അവസരം വരുന്നത്.
ആദ്യമായി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ അവര്‍ ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്തുകയും ചെയ്തു. പിടിയെന്ന രണ്ടക്ഷരം തൃക്കാക്കരയുടെ ഹൃദയത്തില്‍ പതിഞ്ഞിരുന്നു എന്നു അവര്‍ തെളിയിക്കുകയും ചെയ്തു.