തിരുവനന്തപുരം: കെ മുരളീധരൻ കേരളത്തിലെ കോൺഗ്രസിൻ്റെ ഉന്നത നേതൃപദവിയിലേക്ക് വരുന്നു. പാർട്ടിയിലെ സുപ്രധാനമായ പദവികളിലൊന്നാണ് മുരളിധരനെ തേടിയെത്തുന്നത്.
ഇതു സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ഉന്നതതല ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് അണികൾ കാത്തിരിക്കുന്ന ആ പ്രഖ്യാപനത്തിന് ഇനി മാസങ്ങൾ മതിയാകും.
നേരത്തെ കെ മുരളിധരനെ യുഡിഎഫ് കൺവീനർ പദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ മുന്നണിക്കല്ല, പാർട്ടി നേതൃത്വത്തിൽ തന്നെയാണ് മുരളിധരൻ്റെ സാന്നിധ്യം വേണ്ടതെന്ന നേതാക്കളുടെയും പ്രവർത്തകരുടെയും വികാരമാണ് പുതിയ പദവിയിലേക്ക് നയിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ നേതാക്കൾ അനൗദ്യോഗികമായി നടത്തിയ ചർച്ചയിൽ സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ ചർച്ചയായിരുന്നു. കെ പി സി സിയിൽ ഒഴിഞ്ഞു കിടക്കുന്ന വർക്കിങ് പ്രസിഡൻ്റ് പദവിയും ഉടൻ നികത്തും.
അതിനു പുറമെ സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പിൽ സമവായ സാധ്യതകൾ തെളിയുന്നതായും സൂചനയുണ്ട്. 291 അംഗ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളിൽ 44 പുതുമുഖങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.