കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി നായരാണ് ഇപി ജയരാജന് നോട്ടീസ് അയച്ചത്.
അവാസ്തവമായ പ്രസ്താവന ഇപി ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ പ്രതിപക്ഷ നേതാവിനെതിരെ ഇപി ജയരാജൻ അപകീർത്തികരായ പരാമർശം നടത്തിയപ്പോൾ നിയമ നടപടി സ്വീകരിക്കുമെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു.