മുഖ്യമന്ത്രിയുടെ വാദങ്ങളെ കടത്തി വെട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ! സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈകുന്നേരം ആകുമ്പോള്‍ എങ്ങോട്ടാണ് പോയിരുന്നതെന്ന് അങ്ങ് ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ ? രാത്രി രണ്ടുവരെ അദ്ദേഹം രാമായണം വായിക്കുകയായിരുന്നോയെന്നും പ്രതിപക്ഷ നേതാവിന്റെ മറുചോദ്യം. സരിതയുടെ പരാതിയില്‍ വന്ന സിബിഐ സ്വപ്‌നയുടെ പരാതിയില്‍ വരുമോയെന്നും പ്രതിപക്ഷ നേതാവ്. അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ കത്തിക്കയറി പ്രതിപക്ഷ നേതാവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: അടിയന്തര പ്രമേയത്തില്‍ സഭയില്‍ പ്രതിപക്ഷം അരങ്ങു തകര്‍ത്തു. വിഷയത്തില്‍ ഊന്നി നിന്ന് പ്രമേയ അവതാരകനും ബാക്കിയുള്ളവരും കളം നിറഞ്ഞതോടെ പ്രതിപക്ഷ നേതാവും തന്റെ റോള്‍ ഭംഗിയാക്കി. ഭരണപക്ഷത്തെ ശക്തമായാണ് ഇത്തവണ പ്രതിപക്ഷം നേരിട്ടത്.

Advertisment

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു തവണ നിയമസഭയില്‍ തങ്ങള്‍ അടിയന്തര പ്രമേയത്തിന് തങ്ങള്‍നോട്ടീസ് നല്‍കിയെന്നും ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആരോപണങ്ങളില്‍ ഏതെങ്കിലും ഒരു കഥ യുഡിഎഫ് മെനഞ്ഞുണ്ടാക്കിയതാണെന്ന് പറയുമോ. ഇതെല്ലാം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ഉണ്ടായതാണോയെന്നും സതീശന്‍ ചോദിച്ചു.

publive-image

കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്ക് ചോദിക്കുകയാണ്. സ്വപ്ന പറയുന്നത് കള്ളമാണെന്ന് പറയാന്‍ ഇവരിറക്കിയ ആളുടെ പേര് കേട്ടാല്‍ തന്നെ ചിരിവരും.

സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ആളാണ് സരിതയെന്നും സതീശന്‍ കളിയാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങി നടന്ന ആളല്ലേ സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അമിതാധികാരം ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹയാത്രിക.

അങ്ങ് ഭയങ്കര കരുത്തനായ മുഖ്യമന്ത്രി ആണെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്. സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈകുന്നേരം ആകുമ്പോള്‍ എങ്ങോട്ടാണ് പോയിരുന്നതെന്ന് അങ്ങ് ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ..എല്ലാ ദിവസവും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരളത്തിലെ മുഖ്യമന്ത്രിക്ക് ലഭിക്കും.

അങ്ങയുടെ ഓഫീസില്‍ ഇതുപോലുള്ള നിഴല്‍ സ്വഭാവമുള്ള വ്യക്തികളുമായി ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് നടക്കുകയും ഒരുമിച്ച് ഉണ്ണുകയും ചെയ്ത് രാത്രി രണ്ട് മണിക്കാണ് പിരിഞ്ഞിരുന്നത് എന്ന് അങ്ങ് അറിഞ്ഞിരുന്നോ. അവിടെ രാമായണം വായിക്കുകയായിരുന്നോ.

മുഖ്യമന്ത്രിക്ക് തതുല്യമായ അധികാരം ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നിട്ട് ഒന്നര ലക്ഷം രൂപയോളം ശമ്പളത്തിന് മുഖ്യമന്ത്രിയുടെ വകുപ്പില്‍ സ്വപ്‌നയ്ക്ക് ജോലിയും നല്‍കി. കുറച്ച് കൂടി കൂടിയിരുന്നെങ്കില്‍ ചീഫ് സെക്രട്ടറിയുടെ ശമ്പളത്തിന്റെ അടുത്ത് വരും.

അത്രയും വലിയ ശമ്പളത്തിന് ആളെ വെച്ചിട്ട് നിങ്ങള്‍ അറിഞ്ഞില്ല. എന്നിട്ടാണ് അവരാണ് ഇപ്പോള്‍ എല്ലാം വെളിപ്പെടുത്തിയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കൈയ്യടികളോടെയാണ് പ്രതിപക്ഷ നിര സതീശന്റെ വാക്കുകളെ കേട്ടത്.

സ്വപ്നക്കെതിരെ ജലീല്‍ കൊടുത്ത പരാതിയില്‍ സാക്ഷി സരിത നായരാണ്. സോളാര്‍ കേസില്‍ നിങ്ങളുടെ ആഭ്യന്തരം അന്വേഷിച്ചിട്ട് ഇതുവരെ ഒരു കുറ്റപത്രം പോലും നല്‍കാന്‍ സാധിച്ചിട്ടില്ല. എന്നിട്ട് ആ കേസില്‍ നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സരിതയെ വിളിച്ച് വരുത്തി.

ഇപ്പോള്‍ നിങ്ങള്‍ സ്വപ്ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ചിരിയാണ് വരുന്നത്. സ്വപ്ന കള്ളമാണ് പറയുന്നതെന്ന് വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ അവതരിപ്പിച്ച ആളെ കാണുമ്പോഴാണ് ചിരി വരുന്നതെന്നും സതീശന്‍ പറഞ്ഞു.

publive-image

സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍. അദ്ദേഹത്തെ നിങ്ങള്‍ വെള്ളപൂശി അകത്ത് വെച്ചു. അദ്ദേഹം പുസ്തകമെഴുതി.

അപ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് നിങ്ങള്‍ക്ക് പൊള്ളുന്നുണ്ടോയെന്നാണ്. അതേ കേസിലെ സ്വപ്ന സുരേഷ് കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തി. അതിന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരേ കേസിലെ രണ്ടു പ്രതികള്‍ക്ക് രണ്ടുനീതിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

'കൂപമണ്ഡൂകം' എന്നാല്‍ പൊട്ട കിണറ്റിലെ തവള എന്നത് അക്ഷരാര്‍ഥമാണ്. അത് പിടിച്ച് വിമര്‍ശിക്കാന്‍ വരരുത്. ഇടുങ്ങിയ ചിന്ത എന്നാണ് ഉദ്ദേശിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഗുജറാത്തിലെ എംപി മരിച്ചപ്പോള്‍ അവരുടെ വിധവയെ കാണാന്‍ പോയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോണിയ ഗാന്ധി സന്ദര്‍ശിച്ചെന്ന് അവരുടെ മകന്റെ പ്രസ്താവന താനപ്പോള്‍ പറഞ്ഞു.

അന്ന് നരേന്ദ്ര മോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിളിച്ചത് സോണിയ ഗാന്ധിയല്ലേ ? മുഖ്യമന്ത്രി ഈ കേരളമെന്ന ചെറിയ ലോകത്തിരുന്ന ചിന്തിക്കരുത് എന്നാണ് താന്‍ പറഞ്ഞത്. അല്ലാതെ മുഖ്യമന്ത്രിയെ അപമാനിച്ചതല്ല.

മുഖ്യമന്ത്രി ഒരു അസത്യം പറഞ്ഞപ്പോള്‍ അതിനെ പ്രതിരോധിച്ചു എന്നത് മാത്രമാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു. വിഡി സതീശന്റെ പ്രസംഗത്തിന് പ്രതിപക്ഷം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ അടിയന്തര പ്രമേയം വന്നതോടെ പ്രതിപക്ഷത്തിനും അത് ഊര്‍ജം പകര്‍ന്നു.

Advertisment