കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോചനിയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും നേരെയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നുവെന്നും പശവച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്നും കോടതി പരിഹസിച്ചു. റോഡ് തകർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടു. നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സിറ്റി പൊലീസ് കമ്മീഷണർ മറുപടി പറയണമെന്നും കോടതി പറഞ്ഞു.
കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിർദേശം നൽകി.
നഗരത്തിലെ നടപ്പാതകൾ അപകടാവസ്ഥയിലാണെന്നും കോടതി ഇടപെട്ടിട്ടും ഇതിലൊന്നും മാറ്റമുണ്ടാകുന്നില്ലെന്നും സിംഗിൾ ബഞ്ച് വിമർശിച്ചു. കോർപറേഷൻ്റെ നടപടികളിൽ കോടതിക്ക് അതൃപ്തിയാണെന്ന് തുടന്നടിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.