മൂന്നാർ: വി.എസിന്റെ 'പൂച്ചകൾ' പരാജയപ്പെട്ടിടത്തേക്ക് പിണറായിയുടെ ടാസ്ക് ഫോഴ്സ്; വീണ്ടും പൊളിക്കുമോ?

2007-ൽ വി.എസ്.അച്യുതാനന്ദൻ അയച്ച 'പൂച്ചകൾ' പരാജയപ്പെട്ട് പിൻവാങ്ങിയിടത്ത് പിണറായി വിജയന്റെ ടാസ്‌ക് ഫോഴ്‌സ് എന്താണ് ചെയ്യുകയെന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. വി.എസ്. മുഖ്യമന്ത്രിയായിരുന്നകാലത്തെ മൂന്നാർ ദൗത്യം പൊതുസമൂഹത്തിലും സി.പി.എം.രാഷ്ട്രീയത്തിലും വലിയ കോളിളക്കങ്ങളാണ് ഉണ്ടാക്കിയത്.

New Update
munnar eviction

 മൂന്നാറിൽ സി.പി.െഎ. ഒാഫീസിന്റെ മുൻഭാഗം ജെ.സി.ബി. ഉപയോഗിച്ച് പൊളിക്കുന്നു (ഫയൽ ചിത്രം)

ഇടുക്കി:  സർക്കാർ ഉത്തരവിറങ്ങിയതോടെ ഇടുക്കിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ വീണ്ടുമൊരു ദൗത്യസംഘം മലകയറുകയാണ്. മൂന്നാർ തന്നെയാവും ഇത്തവണത്തെയും ശ്രദ്ധാകേന്ദ്രം. ഇടിച്ചുനിരത്താൻ മൂന്നാറിലേക്ക് ആരും വരേണ്ടന്ന് വ്യക്തമാക്കി ജില്ലയിലെ സി.പി.എം.നേതൃത്വം പോർമുഖം തുറന്നുകഴിഞ്ഞു.

Advertisment

ദൗത്യസംഘത്തെ ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ നടക്കില്ലെന്നാണ് എൽ.ഡി.എഫ്. ജില്ലാ നേതൃത്വത്തിന്റെയും നിലപാട്. 2007-ൽ വി.എസ്.അച്യുതാനന്ദൻ അയച്ച 'പൂച്ചകൾ' പരാജയപ്പെട്ട് പിൻവാങ്ങിയിടത്ത് പിണറായി വിജയന്റെ ടാസ്‌ക് ഫോഴ്‌സ് എന്താണ് ചെയ്യുകയെന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. വി.എസ്. മുഖ്യമന്ത്രിയായിരുന്നകാലത്തെ മൂന്നാർ ദൗത്യം പൊതുസമൂഹത്തിലും സി.പി.എം.രാഷ്ട്രീയത്തിലും വലിയ കോളിളക്കങ്ങളാണ് ഉണ്ടാക്കിയത്. പാർട്ടിയിലെ പിണറായി പക്ഷത്തോടും കൈയേറ്റ മാഫിയയോടും ഒരേ സമയം ഏറ്റുമുട്ടിയാണ് അച്യുതാനന്ദൻ അന്നു മൂന്നാറിനെ മോചിപ്പിക്കാൻ ഒരുങ്ങിയത്. എന്നാൽ ദൗത്യസംഘം സി.പി.ഐ. ഓഫീസിൽ കൈവെച്ചതോടെ ദൗത്യത്തിന്റെ ഗതിമാറി.

അന്നത്തെ സി.പി.എം.ജില്ലാ സെക്രട്ടറിയും വി.എസിന്റെ വിശ്വസ്തനുമായിരുന്ന എം.എം.മണി പിണറായി പക്ഷത്തേക്ക് ചാഞ്ഞു. എന്നാൽ, ഇത്തവണ ജില്ലാ കളക്ടർ തലവനായ പിണറായി വിജയന്റെ സംഘമെത്തുമ്പോൾ അതുണ്ടാക്കിയേക്കാവുന്ന പൊട്ടിത്തെറികൾ പ്രവചനാതീതമാണ്.

നിലംപതിച്ചത് 91 കെട്ടിടങ്ങൾ

മേയ് 13-നാണ് കെ.സുരേഷ്‌കുമാർ, ഋഷിരാജ് സിങ്, ജില്ലാ കളക്ടർ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ മൂന്നാറിൽ ജെ.സി.ബി ഉരുണ്ടുതുടങ്ങിയത്. കൈയേറ്റമൊഴിപ്പിക്കലിന് അതുവരെയുണ്ടായിരുന്ന എല്ലാ പതിവുകളും ദൗത്യസംഘം തെറ്റിച്ചു. മൂന്നാർ മേഖലയിലെ പത്തോളം റിസോർട്ടുകൾ പിന്നീട് പൊളിച്ചു. പെരിയകനാലിലെ ക്ലൗഡ് നയൻ, രണ്ടാംമൈലിലെ മൂന്നാർ വുഡ്സ്, ലക്ഷ്മിയിലെ അബാദിന്റെ സ്ഥാപനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ പൊളിഞ്ഞുവീണു. ജൂൺ ഏഴുവരെയുള്ള 25 ദിവസങ്ങൾക്കിടെ 91 കെട്ടിടങ്ങൾ നിലംപതിച്ചു. 11350 ഏക്കർ റവന്യൂഭൂമി തിരിച്ചുപിടിക്കുകയുംചെയ്തു. മൂന്ന് മാസത്തോളം മൂന്നാറിൽ ക്യാമ്പുചെയ്ത് ദൗത്യസംഘം നടപടികൾ തുടർന്നു.

തൊട്ടു, പൊളിഞ്ഞു

ദേശീയ പാതയോരം കൈയേറിയ സി.പി.ഐ. ഓഫീസിന്റെ മുൻഭാഗം 2007 മേയ് 14-ന് പൊളിച്ചതോടെയായിരുന്നു മൂന്നാർ ദൗത്യത്തിന് മേൽ കരിനിഴൽവീണത്. ഈ നടപടിയോടെ അന്നത്തെ റവന്യൂമന്ത്രിയായിരുന്ന സി.പി.ഐ.യിലെ കെ.പി.രാജേന്ദ്രൻ ഇടഞ്ഞു. പി.കെ.വാസുദേവൻ നായരുടെ പേരിൽ പട്ടയമുള്ള സ്ഥലത്താണ് കെട്ടിടം നിന്നിരുന്നത്. ഇതിന്റെ മുൻവശത്ത് പത്തുമീറ്ററോളം നീളത്തിലും അഞ്ചുമീറ്റർ വീതിയിലും കെട്ടിടത്തിലേക്ക് പണിത കോൺക്രീറ്റ് റോഡാണ് ആദ്യം പൊളിച്ചത്. ദേശീയപാതയിൽനിന്ന് 15 മീറ്റർ മാറിയേ നിർമാണം പാടുള്ളൂ. ഇത് ലംഘിച്ചതിനാലാണ് പൊളിപ്പിച്ചത്.

ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം.ഐ.രവീന്ദ്രൻ ഇല്ലാത്ത അധികാരം ഉപയോഗിച്ചു നൽകിയ രവീന്ദ്രൻ പട്ടയങ്ങളുടെ കഥ മേയ് 28-ന് വെളിച്ചത്തായി. ഇതോടെ മൂന്നാർ ദൗത്യം കൂടുതൽ സങ്കീർണമായി. പിന്നീട് കോളനി റോഡിലെ ധന്യശ്രീ ഹോട്ടൽ പൊളിപ്പിക്കാനെത്തിയപ്പോൾ സി.പി.എം.പ്രാദേശിക നേതാക്കളും ഇടഞ്ഞു. ഒഴിപ്പിക്കാൻ വരുന്നവന്റെ കാലുവെട്ടുമെന്ന് എം.എം.മണി പ്രഖ്യാപിച്ചു. പാർട്ടിയിൽനിന്നുകൂടി കലാപക്കൊടി ഉയർന്നതോടെ വി.എസിന് ദൗത്യസംഘത്തെ പിൻവലിക്കേണ്ടിവന്നു.

വിവാദം വിളഞ്ഞ വനഭൂമി

ജൂലായ് മൂന്നിന് അച്യുതാനന്ദൻ നേരിട്ടെത്തി ടാറ്റാ കൈയേറിയതെന്ന് പറഞ്ഞ് 1380 ഏക്കർ ഭൂമി പിടിച്ചെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു. എന്നാൽ ഈ ഭൂമി വനംവകുപ്പിന്റേതാണെന്ന് ടാറ്റാ പറഞ്ഞതോടെ ഇതും വിവാദത്തിലായി.

സെപ്റ്റംബർ 27-ന് കളക്ടർ രാജു നാരായണസ്വാമിയെ മാറ്റി. ഇതിനിടെ സുരേഷ്കുമാറും ഋഷിരാജ് സിങ്ങും മലയിറങ്ങിയിരുന്നു. പിന്നീട് അഡീഷനൽ ലാൻഡ് റവന്യൂ കമ്മീഷണർ വി.എം.ഗോപാലമേനോനെയും തുടർന്ന് കെ.എൻ.രാമാനന്ദനെയും മൂന്നാറിലേക്ക് നിയോഗിച്ചു. ഇതിനിടെ ഭൂമി പിടിച്ചെടുത്തുകൊണ്ട് സ്ഥാപിച്ച സർക്കാർ ബോർഡുകളിൽ പലതും കാണാതായി.

ഉണ്ടയില്ലാവെടിയായി രണ്ടാം ദൗത്യം

കാലുവെട്ടുമെന്ന സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.മണിയുടെ ഭീഷണി നിലനിൽക്കെ 2008 സെപ്റ്റംബർ 30-ന് വി.എസ്.അച്യുതാനന്ദൻ വീണ്ടും മൂന്നാറിലേക്കെത്തി രണ്ടാം ദൗത്യത്തിന് തുടക്കമിട്ടു. എന്നാൽ ആദ്യ ദൗത്യത്തിന്റെ വിധിയായിരുന്നു രണ്ടാമത്തേതിനും. നോട്ടീസ് നൽകിയതല്ലാതെ ടാറ്റാ അടക്കമുള്ള വൻകിട കൈയേറ്റക്കാരിൽനിന്നു ഒരിഞ്ചുപോലും ഭൂമി വീണ്ടെടുക്കാനോ ഒരിടത്ത് പോലും സർക്കാർ ബോർഡ് സ്ഥാപിക്കാനോ കഴിഞ്ഞില്ല.

ഒട്ടേറെ, നഷ്ടപരിഹാര കേസുകളാണ് മൂന്നാർ നടപടിയുടെ പേരിൽ കോടതികളിലെത്തിയത്. 2008 സെപ്റ്റംബർ നാലിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നവംബർ 11-ന് ധന്യശ്രീ റിസോർട്ട് സർക്കാർ ഉടമകൾക്ക് കൈമാറി. സ്റ്റേ നിലനിൽക്കെ റിസോർട്ട് പൊളിക്കാൻ ശ്രമിച്ചതിന് നഷ്ടപരിഹാരം നൽകാൻ സുരേഷ്‌കുമാറിനോട് കോടതി നിർദേശിച്ചു.

പള്ളിവാസൽ മൂന്നാർ വുഡ്സ് റിസോർട്ടിന്റെ സർക്കാർ ഏറ്റെടുത്ത 2.84 ഏക്കർ ഭൂമി ഉടമകൾക്ക് വിട്ടുകൊടുക്കണമെന്ന് 2009 ജൂലായ് 22-ന് വിധിച്ച ഹൈക്കോടതി അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജു നാരായണസ്വാമി 15000 രൂപ കോടതിച്ചെലവ് നൽകാനും വിധിച്ചു.

Munnar eviction vs Poocha
Advertisment