കൊച്ചി: ഹണി ട്രാപ്പിൽ വീഴ്ത്തി യുവാവിന്റെ കയ്യിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ, സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി എന്നിവരെയാണ് എറണാകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ടൈൽ ജോലി ചെയ്യുന്ന ഈ യുവാവ് ഫ്ലാറ്റിലെ ജോലിക്കിടെ അവിടെ വീട്ടുജോലി ചെയ്തിരുന്ന മനീഷയെ പരിചയപ്പെടുകയായിരുന്നു. യുവാവിൽ നിന്നും മനീഷ 2000 രൂപ കടം വാങ്ങിയിരുന്നു. ഇതിനിടെയിലാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ മുറിയെടുക്കാൻ മനീഷ യുവാവിനോട് ആവശ്യപ്പെടുന്നത്.
15 ന് ഹോട്ടലിൽ മുറിയെടുത്ത് യുവാവ് കാത്തിരുന്നുവെങ്കിലും മനീഷ സുനിയുമൊന്നിച്ചാണ് ഹോട്ടലിൽ എത്തിയത്. സഹർഷം സുനിയെ പുറത്തു നിർത്തിയിട്ട് മനീഷ മുറിയിൽ കയറുകയായിരുന്നു. ശേഷം കോളിങ് ബെൽ അടിച്ച് മുറിയിലേക്ക് കയറിയ സുനി യുവാവിനെ ചവിട്ടിവീഴ്ത്തുകയും ഇടിവള കൊണ്ട് മുഖത്തിടിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചുപറിക്കുകയും ചെയ്തു.
സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞായിരുന്നു ഇയാൾ യുവാവിനെ ആക്രമിച്ചത്. ഒടുവിൽ ബഹളം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ പിടിച്ചു മാറ്റിയത്.സംഭവത്തെ തുടർന്ന് യുവാവ് മഞ്ഞുമ്മലിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു ഇതിനിടയിൽ മനീഷ ഇയാളെ ഫോണിൽ വിളിച്ച് പ്രശ്നം ഒത്തുതീർക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. പോലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.