കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ചതായി പരാതി. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ 2 പേർ അറസ്റ്റിലായിട്ടുണ്ട്. മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ 1.30 നാണ് സംഭവം നടന്നത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. 2012ലെ ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
വനിത ഡോക്ടറുടെ ദേഹത്തു വീഴാൻ ശ്രമം നടത്തി. ഇത് ചോദ്യം ചെയ്തപ്പോൾ ആയിരുന്നു മർദ്ദനം. സംഭവത്തിന് ശേഷം പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. ഈ തെളിവ് വെച്ചാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.