കൊല്ലം:കൊല്ലത്ത് ലഹരി വിതരണക്കാരനെ കാപ്പ നിയമപ്രകാരം തടവിലാക്കി. കൊല്ലം സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ജില്ലയിലെ എക്‌സൈസ് ഓഫീസുകളിലും നർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രേപ്പിക് ആക്ട് പ്രകാരം നിരവധി കേസുകളിൽ പ്രതിയായ കൊല്ലം ആണ്ടാംമുക്കം കുളത്തിൽ പുരയിടത്തിലെ അഖിൽ ഭവനിൽ മാധവൻ മകൻ ഉണ്ണിയെന്നു വിളിക്കുന്ന അനിൽ കുമാർ (60) ആണ് കാപ്പാ നിയമപ്രകാരം തടവിലാക്കിയത്.
2018 മുതൽ 2022 വരെ ഏഴ് നർക്കോട്ടിക് കേസുകളിൽ ഇയാൾ പ്രതിയാണ്. കഞ്ചാവ് കൈവശം വെച്ചതിന് എക്‌സൈസ് 4 കേസുകളും 3 പോലീസ് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരി വ്യാപാരികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പർവീൺ ഐ.എ.എസ്സ്ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ.ജി യുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.