/sathyam/media/post_attachments/cLqXhZEyiOqIjOmTOPo6.jpg)
കൊല്ലം: ചില ഡോക്ടര്‍മാര്‍ തല്ലുകൊളേളണ്ടവരാണെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. ഡോക്ടര്‍മാരെ തല്ലാനും കൊല്ലാനുമൊന്നും താന്‍ പറഞ്ഞിട്ടില്ല. ഡോക്ടര്‍ക്കും രോഗിയ്ക്കുമിടയില്‍ മാന്യതയോടുളള ഇടപെടല്‍ ഉണ്ടാകണമെന്നാണ് താന്‍ പറഞ്ഞതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഭര്‍ത്താവിനെയും കൊണ്ട് ചികിത്സതേടിയ ശാന്തകുമാരി എം.എല്‍.എക്കെതിരെ ഡോക്ടര്‍മാര്‍ നടത്തിയ പ്രതികരണങ്ങളെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ വിമര്‍ശനത്തെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തേണ്ടന്നും ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഡോക്ടർ ആണെന്ന് അറിഞ്ഞുകൊണ്ടൊന്നുമല്ല പ്രതി വന്ദനദാസിനെ കുതേതിയത്. കണ്ണില്‍ കണ്ടവരെയെല്ലാം കുത്തുകയാണ് ഉണ്ടായത്. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിനെ മാനസിക രോഗിയായ ചിത്രീകരിക്കരുതെന്നും ഗണേഷ് കുമര്‍ ആവശ്യപ്പെട്ടു.
കൊലപാതകിക്ക് ഒരു മാനസിക പ്രശ്‌നങ്ങളുമില്ല. മാര്‍ച്ച് 31വരെ സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന വാധ്യാരായിരുന്നു അയാള്‍. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അയാളുടെ ബന്ധുക്കളും സാക്ഷ്യപ്പെടുത്തിയരിക്കെ മാനസിക രോഗിയായി ചിത്രീകരിക്കുന്നത് ശിക്ഷായിളവ് നേടുന്നതിന് വേണ്ടിയാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഉപയോഗിച്ച് കാട്ടിക്കൂട്ടിയ പരാക്രമങ്ങളാണ് വന്ദനയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
ഏതോ പുതിയ ഐറ്റം മയക്കുമരുന്നായിരിക്കണം പരീക്ഷിച്ചത്. അതിന്റെ ഭ്രാന്താണ് കാണിച്ചത്. ക്രിമനലാണ് അയാള്‍, കണ്ണില്‍ കണ്ടവരെയെല്ലാം കുത്തുകയല്ലേ ചെയ്തത്. പോലീസിനെയും ബന്ധുക്കളെയും വരെ കുത്തിയ പ്രതിക്ക് മാനസിക ദൗര്‍ബല്യത്തിന്റെ ആനുകൂല്യം നല്‍കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ സര്‍ക്കാരും പോലീസും ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ജനപ്രതിനിധികള്‍ക്കൊ ഭരണകര്‍ത്താക്കള്‍ക്കോ ഒന്നും ചെയ്യാനാവില്ല. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന നിയമ സംവിധാനമാണ് രാജ്യത്തുളളത്. ആ സംവിധാനമാണ് ശിക്ഷ വിധിക്കേണ്ടതെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. കൊല്ലത്തെ പ്രവാസികളുടെ പരിപാടിയില്‍ വെച്ചാണ് ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തെപ്പറ്റി കെ.ബി.ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ചില ഡോക്ടര്‍മാര്‍ തല്ലുകൊളേളണ്ടവരാണെന്ന ഗണേഷ് കുമാറിന്റെ മുന്‍പത്തെ പ്രസ്താവനയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച ഗണേഷ് കുമാര്‍ അങ്ങനെ പറയാനുളള കാരണവും വിശദീകരിച്ചു.'' മുന്‍പ് നിയമസഭയില്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. ആരെയും തല്ലാനും പിടിക്കാനും ഒന്നും ഞാന്‍ പറഞ്ഞില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒരു മാന്യത, ഗീവ് അന്റ് ടേക്ക് പോളിസി വേണം.
ഹോസ്പിറ്റിലില്‍ ചെല്ലുമ്പോള്‍ അവിടത്തെ ജീവനക്കാര്‍, ഇപ്പോള്‍ നമ്മുടെ അമ്മയ്ക്ക് ഫിറ്റ്‌സ് വന്ന് വീണു, അമ്മ വെപ്രാളം കാണിച്ചു. ബോധരഹിതയായി വീണു. ആശുപത്രിയില്‍ എത്തിച്ചാല്‍ അമ്മയ്ക്ക് എന്ത് ചികിത്സയാണ് കൊടുക്കുന്നതെന്ന് അറിയാന്‍ അവകാശമില്ലേ. ഞാന്‍ ചോദിക്കില്ലേ, അമ്മയ്ക്ക് എന്താണ് കൊടുക്കുന്നത്, അപ്പോ ആ ഡ്യൂട്ടി ഡോക്ടര്‍ വരുമ്പോള്‍ എന്തെങ്കിലും കൊടുക്കാം, ഇപ്പോള്‍ ആ ഡ്രിപ്പ് കൊടുത്തിട്ടുണ്ട്, അതുവരെ അവിടെ കിടക്കട്ടെ എന്ന് പറഞ്ഞാല്‍ സഹിക്കുമോ നിങ്ങള്‍? ന്യായം പറയുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരും മനസിലാക്കണം, സഹിക്കമോ, എനിക്ക് സഹിക്കത്തില്ല.
അപ്പോള്‍ എന്താ ചെയ്യേണ്ടത്. ഒരു ആശുപത്രിയില്‍ പോയാല്‍ നിങ്ങടെ അമ്മക്ക് ഇതാണ് അസുഖം, ഇന്ന മരുന്ന് കൊടുത്തിട്ടുണ്ട്. അരമണിക്കൂര്‍ വിശ്രമിക്കട്ടെ ശരിയാകും എന്ന് പറഞ്ഞാല്‍ സമാധാനമുണ്ട്. ഡ്യൂട്ടി ഡോക്ടര്‍ രാവിലെ വരും അപ്പോ നോക്കാം എന്നാണോ മറുപടി. അത് ശരിയല്ല, മാന്യമായി സ്‌നേഹത്തോടെ ഇന്ന മരുന്നാണ് കൊടുത്തതെന്ന് പറഞ്ഞാല്‍ തീര്‍ന്നില്ലേ. കൊട്ടാരക്കര നടന്ന സംഭവം ഇതില്‍ നിന്ന് അങ്ങോട്ട് മാറ്റിനിര്‍ത്തുക. അത് മൃഗീയമായ ക്രൂരമായ ഒരു കൊലപാതകമാണ്. അതില്‍ മരിച്ചത് ഒരു ഡോക്ടറായെന്നേയുളളു. കൈയ്യില്‍ കിട്ടിയത് നഴ്‌സിനെയായിരുന്നെങ്കില്‍ അവരെയും കുത്തിയേനെ പോലീസിനെയും കുത്തിയല്ലോ, തലയ്ക്കാണ് പൊലീസുകാരന്റെ കുത്തിയത്. അതും മറ്റേതുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. വേദന എന്നുപറഞ്ഞാല്‍ എല്ലാവര്‍ക്കും ഉളളതാണ്.'' ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us