പാലായിലൂടെ അതീവ ജാഗ്രതയോടെ സഞ്ചരിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉറപ്പ് ! നഗരയാത്രപോലും ശോചനീയം ! എംഎല്‍എ 'നിര്‍ദേശം' നല്‍കുന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയുന്നതല്ലാതെ പാലായില്‍ ഒന്നും നടക്കുന്നില്ല ! ഭരണമേതായാലും റോഡുകളുടെ കാര്യത്തില്‍ ജാഗ്രത കാണിച്ച കെ.എം മാണിയുടെ അഭാവത്തില്‍ പ്രതാപം മങ്ങി പാലായിലെ റോഡുകളും !

New Update

publive-image

പാലാ: പാലാക്കാര്‍ക്ക് കഴിഞ്ഞ അര നൂറ്റാണ്ടിനിടെ തീരെ അപരിചിതമായ ഒരു റോഡനുഭവമാണ് കഴിഞ്ഞ വര്‍ഷകാലം മുതലുള്ളത്. നഗരത്തിലേത് ഉള്‍പ്പെടെയുള്ള റോഡുകള്‍ സഞ്ചായരയോഗ്യമല്ലാതായി മാറി.

Advertisment

മുന്‍ എംഎല്‍എ കെ.എം മാണി ഭരണത്തിലാണെങ്കിലും പ്രതിപക്ഷത്തായിരുന്നെങ്കിലും പാലായിലെ റോഡുകളുടെ അവസ്ഥ സുരക്ഷിതമായിരുന്നു. ഇന്നിപ്പോള്‍ പാലാ നഗരത്തിലെ മുഴുവന്‍ റോഡുകളും താറുമാറാണ്. മഹാറാണി ജംഗ്ഷനിലും, കുരിശുപള്ളി, ആശുപത്രി ജംഗ്ഷനിലുമൊക്കെ ഗതാഗതം കഷ്ടം തന്നെയാണ്.

റിവര്‍വ്യൂ റോഡിന്‍റെ പകുതി ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. പല ഗട്ടറുകളിലും ചാടിയാല്‍ വാഹനത്തിന്‍റെ അടിതട്ടുന്നതാണ് സ്ഥിതി. പാലാ-കൂത്താട്ടുകുളം, പാലാ-വൈക്കം, പാലാ-കോട്ടയം, ഈരാറ്റുപേട്ട, പൊന്‍കുന്നം റോഡുകളിലെല്ലാം പല ഭാഗങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു.

മുന്‍ കാലങ്ങളില്‍ ഭരണം ഏത് ഭാഗത്താണെങ്കിലും കെ.എം മാണി എംഎല്‍എ ആയിരുന്ന കാലങ്ങളിലെല്ലാം റോഡിന്‍റെ ശോച്യാവസ്ഥയുടെ കാര്യത്തില്‍ അദ്ദേഹത്തിന് ജാഗ്രതയുണ്ടായിരുന്നു. പ്രതിപക്ഷത്താണെങ്കിലും ഭരണകക്ഷിയെ സ്വാധീനിച്ച് തന്‍റെ മണ്ഡലത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിനു പ്രത്യേക മിടുക്ക് തന്നെ ഉണ്ടായിരുന്നു.

അതിനാല്‍ തന്നെ ഏത് കാലത്തും അതാത് കലഘട്ടത്തിലെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച റോഡു പാലായിലേതായിരുന്നു. അദ്ദേഹം മരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞതോടെ പാലായിലെ റോഡുകള്‍ക്കും ശോചനീയാവസ്ഥ സംജാതമായി.

പാലായിലെ രാഷ്ട്രീയം മാറിയതും റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണമായതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മാണി സി കാപ്പന്‍ എംഎല്‍എ വിവിധ കാര്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പതിവായി 'നിര്‍ദേശങ്ങള്‍' നല്‍കി പത്ര വാര്‍ത്ത നല്‍കാറുണ്ടെങ്കിലും ഒന്നും നടന്നു കാണാറില്ല.

ഭരണ കക്ഷിയോ ഉദ്യോഗസ്ഥരോ ഇടപെട്ട് എന്തെങ്കിലും കാര്യങ്ങള്‍ നടക്കാന്‍ പോകുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് എംഎല്‍എ പതിവ് 'നിര്‍ദേശം' നല്‍കും. അതോടെ ആ പദ്ധതിയും അവിടെ നില്‍ക്കും.

പാലാ ബൈപ്പാസിന്‍റെ കാര്യത്തിലും സംഭവിക്കുന്നത് അതാണ്. ബൈപ്പാസിന്‍റെ വീതി കുറവായ ഭാഗങ്ങളില്‍ വീതി കൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്ന വിവരം പുറത്തുവരുന്ന ഉടന്‍ എംഎല്‍എ 'നിര്‍ദേശ'വുമായി പത്രങ്ങളില്‍ നിറയും. പിന്നെ ഒന്നും നടന്ന് കാണാറുമില്ല.

ചെയ്യുകയില്ല, ചെയ്യിക്കുകയുമില്ല... എന്ന സബ്രദായമാണ് പാലായിലേതെന്ന് നാട്ടുകാരും പറഞ്ഞു തുടങ്ങി. കഴിഞ്ഞ ദിവസം പാലാ മഹാറാണി ജംഗ്ഷനിലെ ടാക്സി തൊഴിലാളികള്‍ ജോസ് കെ മാണിയെ പോയി കണ്ട് റോഡിന്‍റെ ശോച്യാവസ്ഥയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉടന്‍ പരിഹരിക്കാം എന്ന ഉറപ്പ് ജോസ് കെ മാണിയും നല്‍കിയിരുന്നു.

ഇനി എംഎല്‍എയുടെ 'നിര്‍ദേശം' ഉണ്ടായില്ലെങ്കില്‍ അതെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കാം. ഇടതു മുന്നണി പാലാ വികസനത്തില്‍ കാണിക്കുന്ന അലംഭാവത്തിലും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.

pala news
Advertisment