കോട്ടയം: വിവിധ പദ്ധതികള്‍ സമര്‍പ്പിച്ച് ഓശാന സൊസൈറ്റിയുടെ കീഴിലുള്ള രണ്ടു സന്നദ്ധ സംഘടനകള്‍ വിദേശത്തുനിന്നും 1974 മുതല്‍ 2009 വരെ വാങ്ങിയെടുത്തത് കോടിക്കണക്കിന് രൂപ. ഈ തുകകള്‍ യഥാര്‍ത്ഥ ആവശ്യത്തിനായി ഉപയോഗിച്ചില്ലെന്നു മാത്രമല്ല, ധൂര്‍ത്തടിച്ചും വകമാറ്റി ചിലവഴിച്ചും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചും ദുരുപയോഗം ചെയ്തു. സിബിഐ നടത്തിയ അന്വേഷണത്തിലടക്കം ഈ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അന്തരിച്ച സഭാ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഓശാന സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്.
ന്യായാധിപന്‍മാരും രാഷ്ട്രീയ, സാംസ്്ക്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖരുമൊക്കെയാണ് അന്നു ഈ സന്നദ്ധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. വിദേശത്തുള്ള ഏജന്‍സികളില്‍ നിന്നും വിവിധ പ്രോജക്ടുകള്‍ സമര്‍പ്പിച്ചാണ് ഇവര്‍ പണം വാങ്ങിയിരുന്നത്.
ഹോളണ്ട് ആസ്ഥാനമായ ഡബ്ലൂ ആന്‍ഡ് ഡി ( വേഡ് ആന്‍ഡ് ഡീഡ്) എന്ന സംഘടനയില്‍ നിന്നും വിവിധ കാലയളവില്‍ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ വാങ്ങിയെടുത്തത്. ഈ തുക ഉപയോഗിച്ച് കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കൊടൈക്കനാല്‍, തിരുനല്‍വേലി എന്നിവിടങ്ങളില്‍ നിരവധി സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. കുട്ടികളുടെ പേരിലും ക്യാന്‍സര്‍ രോഗികളുടെ പരിപാലനത്തിനുമെന്നൊക്കെ പറഞ്ഞാണ് വിദേശ ഫണ്ട് കൈപ്പറ്റിയത്.
സുനാമി വന്നകാലത്ത് പുനരധിവാസ പദ്ധതികള്‍ക്കും കുട്ടികള്‍ക്ക ആശ്വാസം പകരാനുമുള്ള പദ്ധതികള്‍ക്കുമായി സംഘടന നല്‍കിയ പണം അതിനായി ചിലവഴിച്ചില്ല. ഭവനം നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാന്‍ വീടൊന്നിന് 175000 രൂപ നല്‍കിയെങ്കിലും അതും വകമാറ്റി.
കോട്ടയം ഇടമറ്റത്ത് 10 ഏക്കര്‍ സ്ഥലത്ത് ക്യാന്‍സര്‍ രോഗികളുടെ പരിപാലനത്തിനും പ്രമേഹ രോഗബാധിതരായ പെണ്‍കുട്ടികള്‍ക്ക് ചികിത്സയൊരുക്കുന്നതിനുമായി ആശുപത്രി നിര്‍മ്മിക്കാന്‍ പണം ലഭിച്ചിരുന്നു. ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
എന്നാല്‍ പിന്നീട് ആശുപത്രി നിര്‍ത്തി ഇത് നീന്തല്‍കുളവും എസി റൂമുകളുമുള്ള റിസോര്‍ട്ടുമായി മാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 2006ല്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ 4.19 ഏക്കര്‍ സ്ഥലം ഈ രണ്ടു സന്നദ്ധ സംഘടനകള്‍ വാങ്ങിയിരുന്നു. തെരുവുകുട്ടികളെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസം നല്‍കുന്നതിനുമായിട്ടുള്ള സ്‌കൂള്‍ തുടങ്ങാനാണ് വിദേശ ഫണ്ട് സ്വീകരിച്ചത്.
പാവപ്പെട്ട 300 കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍ സ്‌കൂള്‍ തുടങ്ങി രണ്ടാം വര്‍ഷം പൂട്ടി. ഉണ്ടായിരുന്ന കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു. വിദേശത്തുനിന്നും കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലം വിറ്റത് തന്നെ നിയമ വിരുദ്ധമായിട്ടായിരുന്നു.
ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ രണ്ടു സന്നദ്ധ സംഘടനകളും ക്യത്യമായി കണക്കുകള്‍ ഓഡിറ്റു ചെയ്യുകയോ സര്‍ക്കാരിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായി.
സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരായിരുന്നു ഈ രണ്ടു സന്നദ്ധ സംഘടനയുടെ ഭരണസമിതിയംഗങ്ങള്‍. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്ന കെടി തോമസ്, മുന്‍ മന്ത്രി എന്‍എം ജോസഫ്, റവ. എം ജെ ജോസഫ്, ജോസഫ് സ്‌കറിയ,ജോര്‍ജ് കോശി എന്നിവരൊക്കെ ഈ സംഘടനകളുടെ ഭാഗമായിരുന്നു.
സന്നദ്ധ സംഘടനകളുടെ നേതൃ നിരയില്‍ അക്കാലത്ത് എഴുത്തുകാരന്‍ പോള്‍ സക്കറിയ ( സെക്രട്ടറി), കെപി ഫിലിപ്പ് (ചെയര്‍മാന്‍), ക്യാപ്റ്റര്‍ ജോജോ ചാണ്ടി ( ട്രഷറര്‍), അബ്രഹാം തോമസ് കള്ളിവയലില്‍ എന്നിവരൊക്കെയായിരുന്നു. ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.