പാലാ: നഗരത്തിൽ പുതിയ ജൈവ മാലിന്യ സംസ്കാരണ പ്ലാൻ്റ് തുറന്നു. സർക്കാർ അംഗീകൃത
തുമ്പൂർമൂഴി മോഡൽ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്. ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പുതിയ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ, സോഷ്യോ എക്കണോമിക് യൂണിറ്റ് അസിസ്റ്റൻറ് ഡയറക്ടർ കെ.അർ സജിനി, എഞ്ചനീയർ രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ നീനാ ജോർജ് ചെറുവള്ളി തോമസ് പീറ്റർ, കൗൺസിലർമാരായ ലീനാ സണ്ണി, ആർ. സന്ധ്യ, സാവിയോ കാവുകാട്ട്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു നൽകിയത്. മുഖ്യമായും ടൗൺപ്രദേശത്തെ ജൈവ മാലിന്യങ്ങളാണ് ഇവിടെ സംസ്കരിക്കുക. എയറോബിക് കമ്പോസ്റ്റ് സംസ്കരണത്തിൽ വായുസമ്പർക്കത്തിലൂടെ അഴുകുന്ന മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റപ്പെടുകയാണ് ചെയ്യുന്നത്.
അഞ്ചു ലക്ഷം രൂപ മുടക്കി നഗരത്തിലെ റിവർവ്യുറോഡിനോട് ചേർന്നാണ് പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്. നഗരപ്രദേശത്ത് കൂടുതൽ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കുമെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.
ജനറൽ ആശുപത്രിയിലും മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിലും അടുത്ത ഘട്ടത്തിൽ പ്ലാൻ്റുകൾ സ്ഥാപിക്കും. ഇതിനായി നടപടികൾ നടന്നുവരുന്നതായും അവർ അറിയിച്ചു. മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥല ലഭ്യത കുറവാണെന്നതാണ് പ്രശ്നമെന്ന് അവർ പറഞ്ഞു.