പാലാ കെഎസ്ആര്‍ടിസിക്കു മുന്‍പിലെ ആറടിയിലേറെ താഴ്ചയുള്ള ഓട നികത്തി 18 ഇഞ്ച് കോണ്‍ക്രീറ്റ് പൈപ്പുകള്‍ നിരത്തി നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള 'പ്ലംബിംങ്ങ് ' ? അശാസ്ത്രീയമായ ഓട പുനര്‍നിര്‍മ്മാണം സമീപത്തെ വ്യാപാര സമുച്ചയ ഉടമയ്ക്കുവേണ്ടി ? പാലാ നഗരത്തില്‍ ഏറ്റവുമധികം വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തി തകര്‍ത്ത ഓട പുനര്‍ നിര്‍മ്മിച്ചത് നേരത്തെയുണ്ടായിരുന്നതിന്‍റെ പത്തിലൊന്നുപോലും വെള്ളം ഒഴുകി പോകാത്ത വിധം

New Update

publive-image

പാലാ: കെഎസ്ആര്‍ടിസിക്കു മുന്‍വശത്തെ വ്യാപാര സമുച്ചയത്തിനായി തകര്‍ന്ന ഹൈവേയുടെ അഴുക്കുചാല്‍ വീതി കുറഞ്ഞ പൈപ്പിട്ട് മൂടി പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിര്‍മ്മാണ അട്ടിമറി.

Advertisment

മഴ പെയ്താല്‍ 5 മിനിട്ടിനുള്ളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന പാലാ നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശത്താണ് ആറടിയിലേറെ താഴ്ചയുണ്ടായിരുന്ന ഓട 18 ഇഞ്ച് പൈപ്പുകള്‍ നിരത്തി മൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.

publive-image

വ്യാപാര സമുച്ചയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരം കൂടിയ സാമഗ്രികളുമായി വന്ന ടോറസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ കയറ്റി ഇറക്കിയതോടെയാണ് പാലാ നഗരത്തിലെ ഏറ്റവും 'സെന്‍സിറ്റീവായ' ഓടയും ഫുട് പാത്തും തകര്‍ന്നത്.

നാട്ടുകാർ വെള്ളത്തിലാകും, 100%

അര മണിക്കൂര്‍ നേരം ശക്തമായ മഴ പെയ്താല്‍ വെള്ളക്കെട്ട് രൂപംകൊണ്ട് ചെറുവാഹനങ്ങളുടെ ഗതാഗതം സ്തംഭിക്കുന്ന ഭാഗത്താണ് പൊതുമരാമത്ത് അധികൃതരും കെട്ടിട ഉടമയും സ്ഥലത്തെ പ്രധാന ജനപ്രതിനിധിയും ചേര്‍ന്നുള്ള ഒത്തുകളി.

publive-image

മുന്‍പ് ആറടിയിലേറെ താഴ്ചയില്‍ ചതുരാകൃതിയില്‍ രണ്ട് അടി വീതിയില്‍ നിര്‍മ്മിച്ച ഓടയാണ് സമീപത്തെ കെട്ടിട നിര്‍മ്മാണത്തിനിടെ തകര്‍ന്നത്. അതിനു പകരമായി ഓട ഉയരം കുറച്ച് 18 ഇഞ്ച് കോണ്‍ക്രീറ്റ് പൈപ്പുകള്‍ നിരത്തി മൂടിയത്.

കാട്ടി കൂട്ടിയത് ചെപ്പടിവിദ്യ

വലിയ കോണ്‍ക്രീറ്റ് ഓടയുണ്ടായിരുന്ന കാലത്തും വെള്ളക്കെട്ട് ഇവിടെ പതിവായിരുന്നു. ഇതു പരിഹരിക്കാന്‍ ഓടയുടെ വിസ്തൃതി കൂട്ടുന്നത് ഉള്‍പ്പെടെ പരിഹാരങ്ങള്‍ ചര്‍ച്ചയിലിരിക്കെയാണ് ഉള്ള ഓട തന്നെ ഉയരം കുറച്ച് മുകളില്‍ പൈപ്പിട്ട് മൂടിയത്.

ഇതോടെ നിലവിലുണ്ടായിരുന്നതിന്‍റെ പത്തിലൊന്നു പോലും വെള്ളം ഒഴുകി പോകില്ലെന്നതാണ് സ്ഥിതി. മാത്രമല്ല, കനത്ത മഴയില്‍ മഹാറാണി ജംഗ്ഷന്‍ വരെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശം വെള്ളത്തിലാകും.

അട്ടിമറി ഉന്നതരറിഞ്ഞ് !

വ്യാപാര സമുച്ചയത്തിന്‍റെ നിര്‍മ്മാണത്തിനിടെ തകര്‍ന്ന അഴുക്കുചാലിന്‍റെയും ഫുട് പാത്തിന്‍റെയും പുനര്‍ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് മാത്രമല്ല, സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം മുടക്കിയുമാണ്.

publive-image

ഇതിനായി കെട്ടിട അധികൃതര്‍ സ്ഥലത്തെ പ്രധാന ജനപ്രതിനിധിയെ കൂട്ടുപിടിക്കുകയായിരുന്നെന്നാണ് ആക്ഷേപം. സ്ഥലത്തെ ബ്ലേഡ് മാഫിയകളായിരുന്നു ഇടനിലക്കാര്‍.

ശല്യക്കാർ വക ശ്രദ്ധ ക്ഷണിക്കൽ പ്രഹസനം

അടുത്തിടെ വ്യാപാര സമുച്ചയ നിര്‍മ്മാണത്തിനായി ടോറസില്‍ വന്ന ടണ്‍ കണക്കിനു വരുന്ന ടൈല്‍സ് ഇറക്കുന്നതിനിടെ സ്ഥലത്തെ 'ആസ്ഥാന ശല്യക്കാരന്‍' ഇവിടെയെത്തി ചില്ലറ ബഹളങ്ങള്‍ സൃഷ്ടിച്ച് മടങ്ങിയിരുന്നു. മാത്രമല്ല, കെട്ടിട ഉടമയുടെ ശ്രദ്ധക്ഷണിക്കലിനായി ശല്യക്കാരന്‍ വക ചില്ലറ പ്രസ്താവനകളും പുറത്തുവന്നിരുന്നു.

അതിനു പിന്നാലെയാണ് കെട്ടിട ഉടമ ശല്യക്കാരനെയും തൊട്ടു പിന്നാലെ പ്രധാന ജനപ്രതിനിധിയേയും കണ്ട് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചത്. ഇതോടെയാണ് പ്രദേശത്തെ വന്‍ വെള്ളക്കെട്ട് ഒഴുക്കിവിടുന്നതിനുള്ള വലിയ അഴുക്കുചാല്‍ ചെറിയ പൈപ്പിട്ട് 'ബ്ലംബിംഗ് ' നടത്തി പരിഹരിച്ചത്.

സര്‍ക്കാര്‍ ഇടപെട്ട് ഈ അശാസ്ത്രീയ നിര്‍മ്മാണം പൊളിച്ചു മാറ്റി അഴുക്കുചാലിന്‍റെ ആഴം പുനസ്ഥാപിച്ചില്ലെങ്കില്‍ പ്രദേശം വെള്ളത്തിനടിയിലാകുമെന്നുറപ്പാണ്.

തുടക്കവും ഒടുക്കവും ചതുരം. നടുവിൽ വൃത്തം

മൂവാറ്റുപുഴയില്‍ നിന്നും ആരംഭിക്കുന്ന ഹൈവേയുടെ ഭാഗം തന്നെയായിരുന്ന ഈ റോഡിന്‍റെ തുടക്കം മുതലുള്ള അഴുക്കുചാല്‍ ഒരേ ഉയരവും വീതിയും ഉള്ള വിധം ദീര്‍ഘചതുരാകൃതിയിലായിരുന്നു.

publive-image

അതുപ്രകാരം സെന്‍റ് വിന്‍സെന്‍റ് റോഡിന്‍റെ ഭാഗം വരെ ചതുരാകൃതിയില്‍ വരുന്ന ഓടയിലേയ്ക്ക് അവിടം മുതല്‍ ഒരു ജോയിന്‍റ് പോലും ഉണ്ടാക്കാതെ 18 ഇഞ്ച് കോണ്‍ക്രീറ്റ് പൈപ്പ് വെറുതെ ഇറക്കിവച്ചാണ് നിര്‍മ്മാണം.

എന്നു മാത്രമല്ല, പുതിയ വ്യാപാര സമുച്ചയത്തിന്‍റെ ഏരിയ അവസാനിക്കുന്ന മഹാറാണി തിയറ്റര്‍ ഭാഗം മുതല്‍ വീണ്ടും ഈ അഴുക്കുചാല്‍ ചതുരാകൃതിയിലായി മാറുകയും ചെയ്യും. അതിനിടയിലെ വൃത്താകൃതിയിലുള്ള കോണ്‍ക്രീറ്റ് പൈപ്പു വഴിയുള്ള വെള്ളം 'ഒഴുക്കല്‍ പ്രക്രിയ' ആര്‍ക്കുവേണ്ടിയുള്ള നേര്‍ച്ചയാണെന്നു മാത്രം വ്യക്തമല്ല. എന്തായാലും അത് നാട്ടുകാര്‍ക്കുവേണ്ടിയുള്ളതല്ലെന്നുറപ്പാണ്.

Advertisment