പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ 20 വര്‍ഷം പിന്നിട്ടു. വാര്‍ഷികം ആഘോഷിച്ചത് 'യൂഫോണിയം - 2022' സംഘടിപ്പിച്ച്. ലോകത്തിന്‍റെ വൈജ്ഞാനിക ആസ്ഥാനമായി മാറിയ ഇന്ത്യയിലെ എണ്ണപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പട്ടികയില്‍ പാലായും ഇടം നേടുമെന്ന് ജോസ് കെ മാണി എംപി

New Update

publive-image

പാലാ: കേരളത്തിന്‍റെ വിദ്യാഭ്യാസ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന പാലായില്‍ 20 വര്‍ഷം പിന്നിട്ട് പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍. ജയമാതാ സിഎംസി സന്യാസ സമൂഹത്തിന്‍റെ മാനേജ്മെന്‍റില്‍ 2002-ല്‍ പാലായില്‍ തുടക്കം കുറിച്ച കാര്‍മല്‍ പബ്ലിക് സ്കൂളിന്‍റെ 20 - മത് വാര്‍ഷികം 'യൂഫോണിയം - 22' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ കൊണ്ടാടി. വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ ആയിരത്തിലേറെ ആളുകളാണ് ചടങ്ങില്‍ ഭാഗഭാക്കായത്.

Advertisment

publive-image

ലോകത്തിന്‍റെ വൈജ്ഞാനിക തലസ്ഥാനമായി മാറിയ ഇന്ത്യയില്‍ കേരളം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിക്കൊപ്പം സഞ്ചരിക്കുന്ന നാടായി പാലായും മാറിക്കൊണ്ടിരിക്കുകയാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കാര്‍മല്‍ സ്കൂളിന്‍റെ ഇരുപതാം വാര്‍ഷികാഘോഷ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ലോകം നിയന്ത്രിക്കുന്നത് ഇന്ന് ഇന്ത്യയാണ്. ഗൂഗിളും ട്വിറ്ററും ഉള്‍പ്പെടെ ആഗോള മാധ്യമലോകം നിയന്ത്രിക്കുന്നത് ഇന്ത്യന്‍ പൗരന്‍മാരാണ്. ലോകത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളുടെ തലപ്പത്തെല്ലാം ഇന്ത്യക്കാരാണ്. വൈജ്ഞാനിക രംഗത്ത് പതിറ്റാണ്ടുകളിലൂടെ രാജ്യം നേടിയെടുത്ത ഈ അഭിമാനനേട്ടത്തിനൊപ്പം സഞ്ചരിക്കുന്ന സംസ്ഥാനമാണ് കേരളം.

സയന്‍സ് സിറ്റി, ഐഐഐടി, നാഷണല്‍ മാസ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പാലായും കേരളത്തിന്‍റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ നെറുകയിലേയ്ക്ക് എത്തുകയാണ് - ജോസ് കെ മാണി പറഞ്ഞു.

publive-image

പ്രസംഗത്തിനിടെ ട്രിപ്പിള്‍ ഐടിയെക്കുറിച്ചുള്ള എംപിയുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം പറഞ്ഞ കാര്‍മല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ സദസില്‍ നിന്നും വേദിയില്‍ വിളിച്ചു വരുത്തി സ്വന്തം കൈയില്‍ നിന്നും ഒരു സമ്മാനം നല്‍കി അഭിനന്ദിച്ചതും കൗതുകമായി.

ജയമാതാ പാലാ പ്രൊവിന്‍ഷ്യന്‍ ഡോ. സിസ്റ്റര്‍ സിജി തെരേസ് സിഎംസി അധ്യക്ഷത വഹിച്ചു. മോൺ. റവ. ഡോക്ടർ ജോസഫ് തടത്തിൽ പാലാ രൂപത മുഖ്യപ്രഭാഷണം നടത്തി. സ്വാഗത പ്രസംഗത്തില്‍ സ്കൂളിന്‍റെ പ്രാരംഭഘട്ടം മുതല്‍ കൈവരിച്ച ഓരോ നേട്ടങ്ങളും സ്കൂൾ ഡയറക്ടർ സിസ്റ്റർ സെറിൻ മരിയ സിഎംസി എണ്ണിപ്പറഞ്ഞു. പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി മരിയ സിഎംസി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

publive-image

സെന്റ് ജോർജ് ചർച്ച് ലാളം വികാരി ഫാദർ ജോർജ് മൂലേചാലിൽ, പ്രിൻസ് വി.സി (മുൻസിപ്പൽ കൗൺസിലർ, പാലാ), ലീന സണ്ണി (വാർഡ് മെമ്പർ), സിസ്റ്റർ റിയാ തെരേസ് സിഎംസി (എഡ്യൂക്കേഷൻ കൗൺസിലർ), സിസ്റ്റർ ടെസ്സിൻ സിഎംസി (ലോക്കൽ മാനേജർ), ബിജോയി (പിടിഎ പ്രസിഡന്റ്) എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

publive-image

അക്കാദമിക്ക് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും അംഗീകാരങ്ങൾ നൽകുകയും ചെയ്തു. ഔദ്യോഗിക ചടങ്ങിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.

കെജി മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് കാര്‍മല്‍ സ്കൂളില്‍ പഠിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സിബിഎസ്ഇ പരീക്ഷയില്‍ പാലായില്‍ ഏറ്റവും മികച്ച വിജയ ശതമാനം കൈവരിച്ചത് കാര്‍മല്‍ സ്കൂളായിരുന്നു.

Advertisment