കോട്ടയം: എ ഐ സി സി അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാർജുന ഗാർഘെയ്ക്കൊപ്പം വേദി പങ്കിട്ട് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഡോ. ശശി തരൂർ എംപി.
വൈക്കത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ധി ആഘോഷ പരിപാടിയായിരുന്നു വേദി. അതേസമയം പാർട്ടി പ്രോട്ടോക്കോളിന്റെ പേരിൽ വേദിയിൽ പ്രസംഗിക്കാൻ തരൂരിന് ഇടം ലഭിച്ചതുമില്ല.
കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. വേദിയിൽ ഉണ്ടായിട്ടും പ്രസംഗിക്കാൻ അവസരം ലഭിക്കാത്തവരുടെ ലിസ്റ്റിൽ മുൻ കെപിസിസി അധ്യക്ഷന്മാരായ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനുമുണ്ട്.
എംപിമാർക്കും എംഎൽഎമാർക്കും വേദിയിൽ ഇടം നൽകി. കെപിസിസി വൈസ് പ്രസിഡന്റുമാരും വേദിയിൽ ഉണ്ടായിരുന്നു. ഈ ലിസ്റ്റിലൊന്നും ഉൾപ്പെടാത്ത എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫിന് ഒന്നാം നിരയിൽ ഇടം നൽകിയതിലൂടെ സമ്മേളനത്തിന് ഗ്രൂപ്പ് പരിഗണന നൽകിയെന്ന ആക്ഷേപവും ഉയർന്നു.
വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷ പരിപാടികൾ കോൺഗ്രസ് സംഘടിപ്പിച്ചത്. കോട്ടയത്ത് സമീപകാലത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടികളിൽ ഒന്നായി ശതാബ്ദി സമ്മേളനം മാറി.
ഗാർഘെ കേരളത്തിൽ പങ്കെടുക്കുന്ന ആദ്യ പരിപാടി എന്ന നിലയിൽ വിപുലമായ ഒരുക്കങ്ങളാണ് സമ്മേളനത്തിനായി നടത്തിയിരുന്നത്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.