കോഴിക്കോട്: ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് വിനയാകുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി നടന്ന റെയ്ഡിനെ തുടര്‍ന്ന് സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താലും അതിനേ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും കേന്ദ്ര ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. സംസ്ഥാന പോലീസ് അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതിനു പുറമേ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലും ഉണ്ടാകും.
ഹര്‍ത്താലിനും അക്രമ സംഭവങ്ങള്‍ക്കും പിന്നിലെ ആസൂത്രണവും ഗൂഢാലോചനയുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതിലെ പ്രതികളെ കണ്ടെത്തുകയാണ് ലക്ഷ്യം. അതിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ ഇടപാടുകളിലെ നീക്കങ്ങളിലേയ്ക്ക് എളുപ്പത്തില്‍ എത്താമെന്ന് കേന്ദ്ര ഏജന്‍സികള്‍ കണക്കുകൂട്ടുന്നു.
പോപ്പുലര്‍ ഫ്രണ്ട് ശക്തമായ ജില്ലകളുടെ കൂട്ടത്തില്‍ കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് എന്നിവയ്ക്കൊപ്പം ഇപ്പോള്‍ കോട്ടയം ജില്ലയുമുണ്ട്. മധ്യകേരളത്തില്‍ ഈരാറ്റുപേട്ട, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളൊക്കെ ഇവരുടെ രഹസ്യനീക്കങ്ങളുടെ ആസ്ഥാനങ്ങളായി മാറുന്നതായി സംശയമുണ്ട്.
ഈരാറ്റുപേട്ടയില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ നരീക്ഷണത്തില്‍ ഇത്തരം രഹസ്യ സ്വഭാവമുള്ള യോഗങ്ങള്‍ക്ക് പാലായും കോട്ടയവും ഏറ്റുമാനൂരുമൊക്കെ പോപ്പുലര്‍ ഫ്രണ്ട് തെരഞ്ഞെടുക്കുന്നതായി സൂചനയുണ്ട്.
കത്തോലിക്കാ വിഭാഗങ്ങളുടെ കേന്ദ്രമായ പാലായില്‍ എന്ത് ആസൂത്രിത നീക്കത്തിനും സാഹചര്യം ഒരുക്കാന്‍ പാകത്തിലുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ നടത്തിയിരുന്നതായ വിവരങ്ങളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച പാലായിലെ ആത്മീയ നേതാവും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ക്ക് ഭരണകക്ഷിയില്‍ സമ്മര്‍ദം ചെലുത്തുന്ന മധ്യകേരളത്തിലെ ശക്തനായ ഭരണകക്ഷി നേതാവും ഇവരുടെ ഹിറ്റ് ലിസ്റ്റിലെ പ്രധാനികളാണെന്നും വിവരങ്ങളുണ്ട്. അതിനാല്‍ തന്നെ പാലായെ ഇവരുടെ ശക്തികേന്ദ്രമാക്കി വളര്‍ത്താനുള്ള ശ്രമങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ നടത്തിവരികയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലായില്‍ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരപരിധിയില്‍ ഇവര്‍ക്ക് ആരാധനാലയം സ്ഥാപിക്കാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത് പൂഞ്ഞാറിലെ പ്രമുഖ നേതാവായിരുന്നു. ഇദ്ദേഹമിപ്പോള്‍ ഇവരുമായി ഭിന്നതയിലായി ഇവരുടെ ശക്തനായ വിമര്‍ശകനായി മാറിയിട്ടുണ്ട്.
എന്തായാലും ഈരാറ്റുപേട്ടയില്‍ നിന്നും അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നും ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
എന്‍ഐഎ റെയ്ഡില്‍ അറസ്റ്റിലായ നേതാക്കളൊക്കെ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റെന്നതിനാല്‍ വേണ്ടത്ര തെളിവുകളുമുണ്ട്.