കുവൈറ്റ്: ചീട്ടുകളി കേന്ദ്രവും മദ്യവില്‍പനയും നടത്തിയതിന് അറസ്റ്റിലായ ഇന്ത്യന്‍ എംബസിയിലെ മുന്‍ വോളണ്ടിയറായിരുന്ന പ്രവാസി മലയാളി മനോജ് കുര്യന്‍ എന്ന കുര്യന്‍ കെ ചെറിയാനെതിരെ കുരുക്ക് മുറുകുന്നു.
രാജ്യത്തിന്‍റെ സാമൂഹ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധം പ്രവര്‍ത്തിച്ചതിന് ദേശീയ സുരക്ഷാ വിഭാഗം കൂടി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മാത്രമല്ല, ഇയാള്‍ ഇന്ത്യന്‍ എംബസി നല്‍കിയിരുന്ന കാലാവധി കഴിഞ്ഞ വോളണ്ടിയര്‍ പാസില്‍ തീയതി തിരുത്തി കൃത്രിമം കാണിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2021 ഫെബ്രുവരിയില്‍ കാലാവധി അവസാനിച്ച 6 മാസ കാലവധിയുള്ള വോളണ്ടിയര്‍ കാര്‍ഡില്‍ തീയതി തിരുത്തി 2021 ഓഗസ്റ്റ് എന്നാക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. അതേസമയം കാര്‍ഡില്‍ ഇംഗ്ലീഷിലുള്ള എഴുത്ത് തിരുത്തിയെങ്കിലും അറബിയിലുള്ള എഴുത്ത് തിരുത്താന്‍ പ്രതി വിട്ടുപോയി. ഇത് പോലീസ് കൈയ്യോടെ പൊക്കുകയായിരുന്നു. മാത്രമല്ല, തീയതി തിരുത്തിയപ്പോള്‍ കാര്‍ഡിന്‍റെ കാലാവധി 6 മാസത്തിനു പകരം ഒരു വര്‍ഷമായി മാറി.
സ്വദേശി വീടുകളില്‍ ഗാര്‍ഹിക തൊഴിലാളികളായിരുന്ന യുവതികളെ വീടുകളില്‍ നിന്നും കടത്തിക്കൊണ്ടുപോയി സമാന്തര ഷെല്‍ട്ടറുകളില്‍ താമസിപ്പിച്ച് മനോജ് കുര്യനും കൂട്ടാളികളും മാന്‍പവര്‍ സപ്ലെ നടത്തിവരികയായിരുന്നു. ഇത്തരത്തില്‍ ചൂഷണം ചെയ്ത യുവതികളെ ഇയാള്‍ പല രീതിയില്‍ ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ സ്വദേശികളുടെ വീടുകളില്‍ നിന്നും ഇവര്‍ കടത്തിക്കൊണ്ടുപോയ സ്ത്രീകള്‍ പലരും മോഷണ കേസുകളില്‍ പ്രതികളായിരുന്നതായും കണ്ടെത്തിയിരുന്നു. ഇത് അതീവ ഗൗരവതരമായ കുറ്റകൃത്യമായാണ് സര്‍ക്കാര്‍ കാണുന്നത്.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യ സുരക്ഷയെ അപകടപ്പെടുത്തിയതിന് മനോജ് കുമാറിനെതിരെ ദേശീയ സുരക്ഷാ വിഭാഗം കേസെടുത്തത്. മലയാളികളായ സ്ത്രീകളെപ്പോലും ഇവരുടെ സമാന്തര ഷെല്‍ട്ടറുകളില്‍ വലിയ ചൂഷണത്തിന് വിധേയരാക്കിയിരുന്നതിന്‍റെ വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. കോട്ടയം സ്വദേശിനിയായ യുവതി കുവൈറ്റില്‍ മരിക്കാനിടയായ സംഭവത്തിലും മനോജ് കുര്യന്‍റെ പങ്ക് വിവാദമായരുന്നു.
അതിനിടെ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായ മനോജ് കുര്യനെ ജയില്‍ മോചിതനാക്കാന്‍ ഒരു മുന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെ പോലീസ് സ്റ്റേഷനിലെത്തിയ പ്രവാസി മലയാളിയെ സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ നേരം തടഞ്ഞുവച്ച സംഭവവും ഉണ്ടായി.
മനോജ് കുര്യന്‍റെ തട്ടിപ്പുകളുടെ 'ഗുണഭോക്താക്കളും' കൂട്ടാളികളുമായിരുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനും ഒരു പ്രവാസി മാധ്യമ പ്രവര്‍ത്തകനും കൂടി മുന്‍ എംബസി ഉദ്യോഗസ്ഥന്‍റെ സഹായത്തോടെയാണ് പ്രതിയെ മോചിപ്പിക്കാന്‍ ഇടപെട്ടതെന്ന് പറയുന്നു. എന്തായാലും അനധികൃത ഇടപെടല്‍ നടത്തിയ മനോജിന്‍റെ സുഹൃത്തിനെ പിന്നീട് താക്കീത് നല്‍കിയായിരുന്നു സ്റ്റേഷനില്‍ നിന്നും പുറത്തുവിട്ടത്.
അതിനു ശേഷവും മാധ്യമപ്രവര്‍ത്തകന്‍റെ ഇടപെടലില്‍ മുന്‍ എംബസി ഉദ്യോഗസ്ഥന്‍ മുഖേന ഉന്നതതല ഇടപെടല്‍ നടത്തി പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല. സംഭവത്തില്‍ മനോജിന്‍റെ മറ്റ് കൂട്ടുപ്രതികളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ചീട്ടുകളി കേന്ദ്രവും മദ്യ വില്‍പനയും നടത്തിയതിന് മനോജ് ഉള്‍പ്പെടെ 18 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം. സമാന്തര ഷെല്‍ട്ടര്‍ നടത്തിപ്പിലെ പങ്കാളികളെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.