/sathyam/media/post_attachments/kTlblythOhbHrGfmAR3R.jpg)
കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും പ്രവാസി സെല്ലിന്റെ ചുമതല വഹിക്കുന്ന മുഹമ്മദ് ഫൈസൽ എംപിയ്ക്ക് കൈമാറി.
അടിയന്തിര പ്രാധാന്യമുള്ള ഈ നിവേദനം കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി ജോതിരാദിത്യ സിന്ധ്യ, വിദേശകാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കർ എന്നിവർക്ക് കൈമാറുമെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായും എംപി അറിയിച്ചു.
ഉയർന്ന നിരക്കു കാരണം ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും വാർഷിക അവധി ഉൾപ്പടെ ഒഴിവാക്കി നാട്ടിലേക്ക് വരാൻ കഴിയാതെ വിദേശത്ത് തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കോവിഡ് ഉൾപ്പടെയുള്ള യാത്രാ നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ ഭീമമായ തുകയാണ് ഗൾഫ് മേഖലയിലേക്കുളള വിമാനക്കമ്പനികൾ - ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും, തിരിച്ചും വിവിധ കാരണങ്ങൾ പറഞ്ഞ് ഇപ്പോൾ ഈടാക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടവും, വരുമാനങ്ങൾ നിലച്ചതും വഴി വർഷങ്ങളായി നാട്ടിലേക്ക് കുടുംബത്തോടോപ്പം മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഭീമമായ ടിക്കറ്റ് ചാർജ് താങ്ങാൻ കഴിയില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് ചില വിമാന കമ്പനികൾ ഈടാക്കുന്നത്.
പ്രവാസികളുടെ അടിയന്തിര പ്രധാന്യമുള്ള വിഷയത്തിൽ സർക്കാർ ഇടപെടൽ വേഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഒഎൻസിപി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.