/sathyam/media/post_attachments/NZyjoc1ptKAyZvHrvpzH.jpg)
മലപ്പുറം: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 779 ഗ്രാം സ്വർണമാണ് ഇന്ന് പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ ഫാരിസ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാല് ലക്ഷം രൂപയുടെ സ്വർണമാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്.
എയർ അറേബ്യയുടെ അബുദാബി – കോഴിക്കോട് വിമാനത്തിലാണ് ഇയാൾ എത്തിയത്. കസ്റ്റംസ് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. രണ്ട് ദിവസം മുൻപും വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഫൈസൽ വിമാനത്താവളത്തിലേക്ക് സ്വർണം എത്തിച്ചത്. ഇങ്ങനെ വിമാനത്തിൽ കൊണ്ടുവന്ന സ്വർണം സുരക്ഷാ പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
659 ഗ്രാം സ്വർണമാണ് ബ്ലൂടൂത്ത് സ്പീക്കറിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ദുബായിൽ നിന്നുമാണ് ഫൈസൽ സ്വർണം കൊണ്ടുവന്നത്. ഫ്ളൈ ദുബായ് വിമാനത്തിലായിരുന്നു ഇയാൾ സ്വർണവുമായി എത്തിയത്. ഫൈസലിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 72 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.